Coffee heart health benefits AI Image
Health

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ദിവസവും രണ്ട് മുതൽ നാല് കപ്പ് വരെ ബ്ലാക്ക് കോഫി കുടിക്കുന്നത് ആരോഗ്യകരമാണെന്ന് നിരവധി പഠനങ്ങൾ വിലയിരുത്തുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കാപ്പി പ്രേമികൾ കേരളത്തിൽ ഒരുപാടുണ്ട്. കാപ്പി ആരോ​ഗ്യത്തിനും നല്ലതാണെന്നും മോശമാണെന്നും തരത്തിലുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ ശാസ്ത്രീയ അവലോകനത്തിൽ ബ്ലാക്ക് കോഫി (കട്ടൻ കാപ്പി) ദിവസവും മിതമായ അളവിൽ കുടിക്കുന്നത് ഹൃദ്രോ​ഗ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.

ദിവസവും 400 മില്ലി​ഗ്രാം വരെ കഫീൻ, അതായത് ഏകദേശം മൂന്ന് മുതൽ അഞ്ച് കപ്പ് വരെ ബ്ലാക്ക് കോഫി ആരോ​ഗ്യവാന്മാരായ ആളുകൾക്ക് സുരക്ഷിതമാണെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ. ബ്ലാക്ക് കോഫിക്ക് മാത്രമാണ് ഇത് ബാധകമാകുന്നതു കേട്ടോ, വിപണിയിൽ അമിത കഫീൻ അടങ്ങിയ പാനീയങ്ങളും എനർജി ഡ്രിങ്കുകളും ഇതിൽ നിന്ന് വ്യത്യസ്തമാണ്.

ചെറിയ അളവിൽ തന്നെ വളരെ ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങൾ രക്തസമ്മർദം ഉയർത്താനും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കാനും സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ആരോഗ്യമുള്ള യുവാക്കളിൽ പോലും ഇത്തരം പാനീയങ്ങളുടെ അമിത ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പാലും പഞ്ചസാരയും വേണ്ട

പഠനത്തിൽ പറയുന്ന ആരോഗ്യഗുണങ്ങൾ ബ്ലാക്ക് കോഫിക്കാണ്. പാലും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന കാപ്പിയിൽ കലോറി കൂടുതലായിരിക്കും. അമിതമായ മധുരപദാർഥങ്ങളുടെ ഉപയോഗം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എത്ര അളവു കാപ്പി കുടിക്കാം

ദിവസവും രണ്ട് മുതൽ നാല് കപ്പ് വരെ ബ്ലാക്ക് കോഫി കുടിക്കുന്നത് ആരോഗ്യകരമാണെന്ന് നിരവധി പഠനങ്ങൾ വിലയിരുത്തുന്നു. ഇത് ഹൃദ്രോഗം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയുടെ സാധ്യത താരതമ്യേന കുറയ്ക്കുന്നതായാണ് കണ്ടെത്തിയത്.

അതേസമയം, ദിവസവും നാലോ അഞ്ചോ കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. അതിനാൽ ഏത് ഭക്ഷണത്തിനും പോലെ കാപ്പിയുടെ കാര്യത്തിലും മിതത്വം പാലിക്കുകയാണ് നല്ലത്.

കഫീനോട് ഓരോരുത്തരുടെയും ശരീരം പ്രതികരിക്കുന്നത് വ്യത്യസ്തമായാണ്. ചിലർക്ക് ദിവസവും നാലോ അഞ്ചോ കപ്പ് കാപ്പി കുടിച്ചാലും ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ മറ്റുചിലർക്ക് ഒരു കപ്പ് കാപ്പി മാത്രം കുടിച്ചാലും ഹൃദയമിടിപ്പ് വർധിക്കുക, അസ്വസ്ഥത, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. പ്രായം, ജനിതക സവിശേഷതകൾ, കരളിന്റെ പ്രവർത്തനം, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയും ഇതിനെ സ്വാധീനിക്കും.

കാപ്പി കുടിച്ച ഉടൻ രക്തസമ്മർദം പരിശോധിക്കരുത്

കാപ്പി കുടിച്ചതിന് പിന്നാലെ രക്തസമ്മർദത്തിൽ ചെറിയ വർധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് ദീർഘനേരം നിലനിൽക്കുന്നതല്ല. കുറച്ച് സമയത്തിനുള്ളിൽ രക്തസമ്മർദം പഴയ നിലയിലേക്ക് മടങ്ങും. അതുകൊണ്ടുതന്നെ കാപ്പി കുടിച്ച ഉടൻ രക്തസമ്മർദം പരിശോധിക്കരുത്.

അരമണിക്കൂറിനു ശേഷം പരിശോധിച്ചാൽ കൂടുതൽ കൃത്യമായ ഫലം ലഭിക്കുമെന്ന് ഡോക്ടർമാരും പറയുന്നു. കൂടാതെ, കാപ്പി കുടിച്ച ഉടൻ കഠിനമായ വ്യായാമങ്ങളിലോ അമിതമായ ശാരീരിക അധ്വാനത്തിലോ ഏർപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

കാപ്പി തയ്യാറാക്കുന്ന രീതിക്കും പ്രാധാന്യം

കാപ്പി എങ്ങനെ തയ്യാറാക്കുന്നു എന്നതും ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പേപ്പർ ഫിൽട്ടർ ഉപയോഗിച്ച് തയ്യാറാക്കുന്ന കാപ്പിയിൽ ശരീരത്തിന് ദോഷകരമായ ഘടകങ്ങൾ കുറവാണ്. എന്നാൽ ഫ്രഞ്ച് പ്രസ്സ്, ടർക്കിഷ് കാപ്പി, തിളപ്പിച്ച് തയ്യാറാക്കുന്ന ചില കാപ്പികൾ എന്നിവയിൽ 'കാഫെസ്റ്റോൾ' എന്ന പ്രകൃതിദത്ത ഘടകം കൂടുതലായി കാണപ്പെടുന്നു. ഇത് രക്തത്തിലെ മോശം കൊളസ്ട്രോൾ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

അതേസമയം, ഹൃദയമിടിപ്പിലെ തകരാറുകൾ, നിയന്ത്രിക്കപ്പെടാത്ത ഉയർന്ന രക്തസമ്മർദം, ഗർഭകാലം, ഉറക്കപ്രശ്നങ്ങൾ, കഫീനോട് അമിത സംവേദനക്ഷമത എന്നിവയുള്ളവർ കാപ്പിയുടെ അളവ് സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടേണ്ടതും അത്യാവശ്യമാണ്.

Drinking two to four cups of coffee a day may reduce heart diseases, study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി