കുട്ടികൾക്കായി ഡയറ്റ് ഒരുക്കുമ്പോൾ അത് അവരുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തിയാകണം. കേരളത്തിലെ 38 ശതമാനം സ്കൂൾ കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. 70 ശതമാനത്തിലേറെ കുട്ടികളെ വിളർച്ച ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സമയക്കുറവും അതിരാവിലെയുള്ള സ്കൂൾ പ്രയാണവും മൂലം പല കുട്ടികളും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന പ്രവണതയുണ്ട്. ഉച്ചയൂണ് എന്തെങ്കിലും സ്നാക്സിൽ ഒതുങ്ങുകയും ചെയ്യും. സ്കൂൾ വിട്ടുവന്നാൽ ബേക്കറി ഐറ്റംസും. വീക്കെൻഡിൽ പുറത്തുനിന്നുള്ള ഭക്ഷണം കൂടിയാകുമ്പോൾ സമ്പൂർണം. ഇതാണ് നഗരവാസിയായ ഇന്നത്തെ ശരാശരി സ്കൂൾ വിദ്യാർഥികളുടെ മെനു. അമിതമായി ആഹാരം കഴിക്കുന്ന കുട്ടികളിലാകട്ടെ പോഷകമൂല്യമുള്ള ഭക്ഷണം ഒന്നും എത്തുന്നുമില്ല. കൊഴുപ്പു മാത്രമാണ് ഇത്തരക്കാരിൽ അകത്താകുന്നത്.
കുട്ടികളുടെ ഡയറ്റ്?
ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിലൂടെ 40–50 ശതമാനം പോഷകമൂല്യങ്ങളും ലഭ്യമാക്കണം. ഇതിന് നല്ലത് ഇഡ്ഡലി, ദോശ, ഇടിയപ്പം, പുട്ട് തുടങ്ങിയവയാണ്. കടല, ചെറുപയർ എന്നിവ ഇതിനൊപ്പം കഴിക്കാം. ചെറുചൂടോടെ ഒരു ഗ്ലാസ് പാലാവാം. ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ. മീൻ, മുട്ട, പയറുവർഗങ്ങൾ, ചെറിയ അളവിൽ ഇറച്ചി എന്നിവ ചോറിനൊപ്പം കഴിക്കാം. ഇരുമ്പിന്റെ അംശം ഏറെയുള്ള ഇലക്കറികൾ നിർബന്ധമായും ഊണിന്റെ കൂടെയുണ്ടാവണം.
സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ അവൽ, ഏത്തപ്പഴം പുഴുങ്ങിയത്, അട തുടങ്ങിയ നാടൻ വിഭവങ്ങളാണ് മികച്ചത്. നേരിയ മധുരത്തിൽ ചായയും ആവാം. നാലുമണിക്ക് കളർ ചേർത്ത ബേക്കറി ഉൽപന്നങ്ങൾ പൂർണമായി ഒഴിവാക്കണം. രാത്രിയിൽ ചോറോ ചപ്പാത്തിയോ കഴിക്കാം. ദിവസേന രണ്ടോ മൂന്നോ പഴങ്ങൾ ഭക്ഷണത്തിനൊപ്പം ചേർക്കണം. ദിവസവും 5–6 ഗ്ലാസ് വെള്ളമെങ്കിലും ഉള്ളിൽ ചെല്ലണം.
പെൺകുട്ടികൾക്ക് ഇരുമ്പിന്റെ അംശമേറെയുള്ള ആഹാരം വേണം നൽകാൻ. ഇലക്കറികൾ, ഈന്തപ്പഴം, മുന്തിരി തുടങ്ങിയവ അവർക്ക് ധാരാളമായി നൽകണം. റെഡ് മീറ്റ് വിഭാഗത്തിൽപ്പെടന്ന പോത്തിറച്ചി അടക്കമുള്ളത് കൂടുതലായി വേണ്ട. ഇവ ദ്രുതഗതിയിലുള്ള അമിത വളർച്ചയ്ക്ക് വഴിവയ്ക്കും.
വറുത്തതും പൊരിച്ചതും ഒഴിവാക്കാം. ജങ്ക് ഫുഡ് വേണ്ടേവേണ്ട. ഐസ്ക്രീം, ചോക്കലേറ്റ് തുടങ്ങിയ മധുരപലഹാരങ്ങൾ പതിവാക്കരുത് കോളയും സോഡയും ഒഴിവാക്കാം.
കുട്ടികൾ സ്കൂളിൽ കൊണ്ടുപോകുന്ന പാത്രങ്ങവും സൂക്ഷ്മതയോടെ വേണം തിരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക് കുപ്പികളും ചോറ്റുപാത്രങ്ങളും അരുത്. പ്ലാസ്റ്റിക് ചൂടാകുമ്പോൾ അവയിലെ വിഷാംശം ഭക്ഷണത്തോടൊപ്പം ശരീരത്തിനുള്ളിൽ കടന്ന് കാൻസർ അടക്കമുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates