ന്യൂഡൽഹി: കോവിഡാനന്തരം രാജ്യത്ത് യുവാക്കളിലും മധ്യവയസ്ക്കരിലും ഇടുപ്പുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കൂടിവരുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്. ഹിപ് ആർത്രൈറ്റിസ്, അവസ്‌കുലാർ നെക്രോസിസ് (AVN) എന്നിവയുടെ കേസുകളിൽ വലിയ രീതിയിൽ വർധിച്ചതായി കണക്കുകൾ പറയുന്നു. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 40 ശതമാനം വരെ വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡൽഹി ഓർത്തോപീഡിയാക് അസോസിയേഷനും ഇന്ത്യൻ ആർത്രോപ്ലാസ്റ്റി അസോസിയോഷനും ചേർന്ന് നടത്തിയ കോൺഫ്രൻസിലാണ് വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഇടുപ്പ് സന്ധിയിലേക്ക് രക്തയോട്ടം തടസപ്പെടുന്ന അവസ്ഥയാണ് അവസ്കുലാർ നെക്രോസിസ്.
മുൻപ് വയോധികരിലും അപകടങ്ങളിൽ പരുക്കേറ്റവരിലുമാണ് അവസ്‌കുലാർ നെക്രോസിസ് കൂടുതലായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് മുപ്പതുകളിലും നാൽപതുകളിലും രോഗം സാധാരണമാണ്. കഠിനമായ ഇടുപ്പ് വേദന, മരവിപ്പ് എന്നിവയുമായി വരുന്ന രോഗികളുടെ എണ്ണം കൂടി.
കോവിഡ് ചികിത്സയുടെ ഭാഗമായി ദീർഘനാളത്തേക്ക് സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിച്ചവരിൽ എവിഎൻ രാജ്യാന്തര തലത്തിൽ നടന്ന പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. പ്രാരംഭഘട്ടത്തിൽ അവസ്‌കുലാർ നെക്രോസിസ് തിരിച്ചറിയുന്നത്, ഇടുപ്പിന്റെ തകരാർ സംഭവിക്കുന്നതിന് മുൻപ് സന്ധി സംരക്ഷിക്കാൻ സാധിക്കും. നേരത്തെയുള്ള രോഗനിർണയം വളരെ പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.
പലപ്പോഴും പേശിവേദന പോലുള്ള പ്രാരംഭലക്ഷണങ്ങൾ രോഗികൾ അവഗണിക്കുന്നത് അവസ്കുലാർ നെക്രോസിസ് കണ്ടെത്താൻ വെല്ലുവിളിയാകാറുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കോവിഡാനന്തരം ഇടുപ്പ് വേദന നിസ്സാരമാക്കരുതെന്നും സ്റ്റിറോയിഡ് ഉപയോഗം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാകണമെന്നും ഡോക്ടർമാർ പറഞ്ഞു. ഗുരുതരമായ സന്ധി ക്ഷതം തടയുന്നതിനും ചെറുപ്പക്കാരുടെ ചലനശേഷി നിലനിർത്തുന്നതിനും സമയബന്ധിതമായ ഓർത്തോപീഡിക് കൺസൾട്ടേഷൻ നടത്താൻ തയ്യാറാകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates