കുഴിമന്തി പ്രേമികൾക്കുള്ള ഒരു മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം കൊച്ചിൽ റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധ. അറുപതോളം ആളുകളാണ് ദേഹാസ്വസ്ഥ്യം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. അറേബ്യൻ വിഭവങ്ങളുടെ ജനപ്രീതിക്കൊപ്പം തന്നെ അവ കൈകാര്യം ചെയ്യുന്നതിലെ ചെറിയ അശ്രദ്ധ പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. കുഴിമന്തിയും അൽഫാമും കഴിക്കുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം?
ശരിയായ ശുചിത്വം പാലിക്കാതെ തയ്യാറാക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ഏത് ഭക്ഷണവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് ചിക്കൻ, അരി, മയോണൈസ് പോലുള്ള ഘടകങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.
മയോണൈസ്
കുഴിമന്തിക്കൊപ്പം തരുന്ന മയോണൈസ് ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കാറുണ്ട്. പച്ചമുട്ടയുടെ മഞ്ഞക്കരു ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് മണിക്കൂറുകളോളം പുറത്തു വെക്കുമ്പോൾ അതിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ അതിവേഗം വളരുന്നു. ഇത് കടുത്ത വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകാം.
ശരിയായി വേവിക്കാത്ത ചിക്കൻ
കുഴിമന്തിയിൽ ഉപയോഗിക്കുന്ന ചിക്കൻ ശരിയായി വേവിച്ചില്ലെങ്കിൽ അതിൽ അപകടകരമായ ബാക്ടീരിയകൾ നിലനിൽക്കാം. പാകം ചെയ്ത ഇറച്ചി അഞ്ച് ഡിഗ്രീ സെൽഷ്യസിനും 60 ഡിഗ്രീ സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ രണ്ടു മണിക്കൂറിൽ കൂടുതൽ വെക്കാൻ പാടില്ല. ഇവ വയറിളക്കം, ഛർദ്ദി, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകും.
ശരിയായ രീതിയിലല്ലാത്ത ഫ്രീസിങ്
ഫ്രീസറിൽ ഇരിക്കുന്ന വലിയ ചിക്കൻ കഷ്ണങ്ങൾ ശരിയായി തണുപ്പ് മാറ്റാതെ പെട്ടെന്ന് വേവിച്ചെടുക്കുമ്പോൾ, അതിന്റെ ഉൾഭാഗം വേവാതെ വരികയും ബാക്ടീരിയകൾ നശിക്കാതിരിക്കുകയും ചെയ്യും.
വേവിച്ച ഭക്ഷണം മണിക്കൂറുകളോളം പുറത്തുവയ്ക്കുന്നത്
കുഴിമന്തി പല ഹോട്ടലുകളിലും മുൻകൂട്ടി വലിയ അളവിൽ തയ്യാറാക്കാറുണ്ട്. രണ്ട് മണിക്കൂറിലധികം സാധാരണ താപനിലയിൽ വെച്ചാൽ ബാക്ടീരിയകൾ വേഗത്തിൽ വളരാൻ തുടങ്ങും. പ്രത്യേകിച്ച് അരിയും ചിക്കനും ചേർന്ന ഭക്ഷണങ്ങളിൽ ഈ അപകടം കൂടുതലാണ്.
മലിനമായ വെള്ളം
അരി വേവിക്കാനോ പാത്രങ്ങൾ കഴുകാനോ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ അതും രോഗാണുക്കൾ പകരാൻ കാരണമാകും.
നിങ്ങൾ കഴിക്കുന്ന കട സുരക്ഷിതമാണോ?
ശുചിത്വമുള്ള സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കുക. മലിനമായ വെള്ളം, വൃത്തിയില്ലാത്ത പാത്രങ്ങൾ, കൈ കഴുകാതെ ഭക്ഷണം കൈകാര്യം ചെയ്യൽ എന്നിവയൊക്കെ ഭക്ഷണം മലിനമാക്കും.
2-അവർ റൂൾ: ഹോട്ടലിൽ നിന്ന് വാങ്ങുന്ന കുഴിമന്തിയോ അൽഫാമോ രണ്ട് മണിക്കൂറിനുള്ളിൽ കഴിച്ചിരിക്കണം. ഫോയിൽ പേപ്പറിൽ പൊതിഞ്ഞ ചൂടുള്ള മന്തി വണ്ടിയിലോ റൂമിലോ മണിക്കൂറുകളോളം വെച്ചിരുന്നാൽ അത് വിഷാംശമാകാൻ സാധ്യത വളരെ കൂടുതലാണ്.
മയോണൈസ് ഒഴിവാക്കാം: വിശ്വസിക്കാൻ കൊള്ളാവുന്ന സാഹചര്യമല്ലെങ്കിൽ മുട്ട ചേർത്ത മയോണൈസ് പൂർണ്ണമായും ഒഴിവാക്കുകയോ പകരം പുതിന ചട്ണിയോ തൈരോ ആവശ്യപ്പെടുകയോ ചെയ്യുക.
രുചി വ്യത്യാസം ശ്രദ്ധിക്കുക: ചിക്കന്റെ ഉൾഭാഗം ചുവന്നിരിക്കുകയോ, കഴിക്കുമ്പോൾ ഒരു വഴുക്കൽ അനുഭവപ്പെടുകയോ ചെയ്താൽ അത് കഴിക്കരുത്.
കുഴിമന്തി കഴിച്ചതിന് ഏതാനും മണിക്കൂറുകൾക്കോ ഒരു ദിവസം കഴിഞ്ഞോ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകാം.
വയറിളക്കം
ഛർദ്ദി
കടുത്ത വയറുവേദന
ഓക്കാനം
പനി
തലചുറ്റൽ
ശരീരക്ഷീണം
നിർജലീകരണം (Dehydration)
ചിലരിൽ ലക്ഷണങ്ങൾ ഗുരുതരമാകാം.
ധാരാളം വെള്ളം കുടിക്കുക.
ORS ഉപയോഗിച്ച് നിർജലീകരണം തടയുക.
എണ്ണയും മസാലയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക.
വിശ്രമിക്കുക.
ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ പോകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates