പ്രായത്തിനനുസരിച്ച് ശരീരത്തിൽ മാറ്റം വരും, അതിനൊപ്പം ഫിറ്റ്നസിനോടുള്ള നമ്മുടെ സമീപനത്തിലും മാറ്റം വരണമെന്ന് നടി മനീഷ കൊയ്രാള. കുറച്ച് കാലം മുമ്പ് വരെ ശരീരഭാരം കുറയ്ക്കുന്നതിന് കഠിനമായ വ്യായാമങ്ങളും കർശന ഡയറ്റും പിന്തുടർന്നിരുന്നു. എന്നിട്ടും ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നതോടെ കടുത്ത നിരാശയിൽ വീണുപോയെന്നും താരം പറയുന്നു. തന്റെ ഫിറ്റ്‌നസ് യാത്ര കേവലം ജിമ്മിലെ വിയർപ്പൊഴുക്കൽ മാത്രമല്ലെന്നും, ജീവിതത്തെ തിരികെ പിടിക്കാനുള്ള പോരാട്ടമാണെന്നും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
കർശന വ്യായാമത്തിനൊപ്പം കലോറിയും പ്രോട്ടീനും കൃത്യമായി കണക്കാക്കി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരാതായതോടെ മനസ്സ് വെല്ലാതെ തളർന്നു പോയി. വെയിറ്റ് നോക്കുന്ന മെഷീൻ തെറ്റാണെന്ന് കരുതി പുതിയയത് വാങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. എന്നിട്ടും ഫലമുണ്ടായില്ല. മുൻകാലങ്ങളിൽ ചെയ്ത ചില അബദ്ധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് മനീഷ വ്യക്തമാക്കുന്നു. വേണ്ടത്ര വിശ്രമം ലഭിക്കാത്ത രാത്രികൾ, മാനസിക സമ്മർദവും അച്ചടക്കമില്ലാത്ത ദിനചര്യകളും, അറിയാതെ ആരോഗ്യത്തെ പരിപാലിക്കുന്നത് നിർത്തിവെച്ച ദിവസങ്ങളുമായിരുന്നു അന്ന്.
കൃത്യസമയത്തെ ഡോക്ടർമാരുടെയും ഫിറ്റ്നസ് വിദഗ്ധരുടെയും സഹായമാണ് ഇതിൽ നിന്നുള്ള മോചനച്ചിന് ഏറെ സഹായകരമായതെന്ന് മനീഷ കൊയ്രാള പറയുന്നു. ‘വർഷങ്ങൾക്ക് മുൻപുള്ള ശരീരമല്ല ഇന്നുള്ളത്. പ്രായത്തിനനുസരിച്ച് ശരീരം മാറുന്നു. അതിനാൽ കഠിനമായ ശിക്ഷയല്ല, മറിച്ച് ശരീരത്തിന്റെ അവസ്ഥ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്’, എന്ന് വിദഗ്ധർ ഉപദേശിച്ചു. കൂടുതൽ കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ പ്രധാനം സമീപനത്തിൽ മാറ്റം വരുത്തുകയാണെന്ന തിരിച്ചറിവ് കാര്യങ്ങൾ എളുപ്പമാക്കി.
ലാറ്റ് പുൾ-ഡൗൺസ്, ട്രൈസെപ്‌സ് ഓവർഹെഡ് എക്സ്റ്റൻഷൻ, ലോവർ ബാക്ക് എക്സ്റ്റൻഷൻ, യോഗ എന്നിവ അടങ്ങിയ വെയ്റ്റഡ് വർക്ക് ഔട്ടുകളും, കൃത്യമായ പോഷകാഹാരവും ജീവിതത്തിന്റെ ഭാഗമാക്കിയതോടെ നാല് മാസത്തിന് ശേഷം മികച്ച ഫലങ്ങൾ കണ്ടുതുടങ്ങി. ഇതൊരു മാജിക്കല്ല, മറിച്ച് ശരീരത്തിന്റെ സ്വാഭാവികമായ രോഗശാന്തിയാണെന്ന് താരം ഓർമിപ്പിക്കുന്നു. അമിതമായി ശ്രമിച്ചിട്ടും ഉടനടി ഫലം കാണാത്തവരോട് നിരാശപ്പെടരുതെന്നും, ചില സമയങ്ങളിൽ ശരീരത്തിന് അമിതമായ അച്ചടക്കത്തേക്കാൾ ഉപരി ക്ഷമയും സമയവുമാണ് ആവശ്യമെന്നും മനീഷ കൂട്ടിച്ചേർക്കുന്നു.
2012ൽ മനീഷയ്ക്ക് ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യത്തോടെയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എന്നും ഒപ്പം നിൽക്കുന്ന ബന്ധങ്ങൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിയ നാളുകളായിരുന്നു അതെന്ന് താരം ഒരിക്കൽ പറഞ്ഞിരുന്നു. അർബുദം സ്ഥിരീകരിച്ചപ്പോൾ താൻ തളർന്നു പോയിരുന്നു എന്നും ഇനി മുന്നോട്ട് എത്രനാൾ ഉണ്ടെന്നു പോലും അറിയാത്ത ആ കാലത്താണ് ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചതെന്നും മനീഷ പറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates