ഗർഭകാലത്തും ഫിറ്റ്നസിന്റെ കാര്യത്തിൽ നടി സാമന്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. താരം ജിമ്മിൽ സ്ട്രെങ്ത് ട്രെയിനിങ് നടത്തുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗർഭകാലത്ത് വ്യായാമം പതിവുപോലെയല്ല. തീവ്രമായ പരിശീലനം ഒഴിവാക്കുകയും ശരീരത്തിന്റെ താളം തിരിച്ചറിഞ്ഞ് വ്യായാമം ചെയ്യുന്ന രീതിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഡോക്ടറുടെ അനുമതിയോടെയാണ് പ്രീനേറ്റൽ ഫിറ്റ്നസിൽ പരിശീലനം ലഭിച്ച ട്രെയിനറുടെ മേൽനോട്ടത്തിൽ ഇപ്പോൾ വ്യായാമം ചെയ്യുന്നതെന്നും സാമന്ത പറഞ്ഞു. ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് എന്ന് പറയുമ്പോൾ കനത്ത ഭാരം ഉയർത്തുക എന്നതല്ല അർത്ഥമാക്കുന്നത്. മറിച്ച്, ശരീരത്തിലെ പ്രധാന പേശീഗ്രൂപ്പുകളെ ശക്തിപ്പെടുത്തുകയും വഴക്കം നിലനിർത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു സാധാരണ ഗർഭാവസ്ഥയിൽ, ഡോക്ടറുടെ അനുമതിയോടെ ചെയ്യുന്ന മിതമായ വ്യായാമങ്ങൾ തികച്ചും സുരക്ഷിതവും ആരോഗ്യകരവുമാണ്.
ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ താങ്ങാൻ പേശികൾക്ക് ബലം കൊടുക്കാൻ സ്ട്രെങ് ട്രെയിനിങ് സഹായിക്കും. അതോടൊപ്പം ശരീരത്തിൻ്റെ പോസ്ചർ മെച്ചപ്പെടുത്തുന്നു. പേശികൾക്ക് ബലം ലഭിക്കുന്നതിലൂടെ ഗർഭകാലത്ത് സാധാരണയായി അനുഭവപ്പെടാറുള്ള നടുവേദന, ഇടുപ്പുവേദന തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കും.
ഗർഭകാല പ്രമേഹം തടയുന്നു
കൃത്യമായ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഗർഭകാല പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, പ്രസവശേഷം ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്തുന്നതും ഊർജസ്വലത വീണ്ടെടുക്കുന്നതും വേഗത്തിലാകും. സ്ട്രെസും ഉത്കണ്ഠയും കുറച്ച് നല്ല മാനസികാവസ്ഥ നൽകാൻ ഇത്തരം വ്യായാമങ്ങൾക്ക് സാധിക്കും.
ഏതൊരു വ്യായാമ രീതി ആരംഭിക്കുന്നതിന് മുൻപും ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം ഉറപ്പായും തേടണം. വ്യായാമത്തിനിടയിലോ ശേഷമോ തലകറക്കം, അമിതമായ കിതപ്പ്, വേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വ്യായാമം നിർത്തി ഡോക്ടറെ കാണുക. വീഴാനോ വയറിന് ആഘാതമേൽക്കാനോ സാധ്യതയുള്ള വ്യായാമങ്ങൾ പൂർണമായും ഒഴിവാക്കണം.
വ്യായാമത്തിന് മുൻപും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുക. ഗർഭകാല ഫിറ്റ്നസിൽ പരിചയസമ്പന്നരായ അംഗീകൃത പരിശീലകരുടെ മേൽനോട്ടത്തിൽ മാത്രം വ്യായാമങ്ങൾ ചെയ്യുക. ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങൾക്ക് ശേഷം മലർന്നു കിടന്നുകൊണ്ടുള്ള വ്യായാമങ്ങൾ ഒഴിവാക്കണം. ഇത് രക്തയോട്ടത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഗർഭകാലം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അതിനാൽ മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ മാത്രം വ്യായാമങ്ങൾ തിരഞ്ഞെടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates