ആത്മവിശ്വാസം കൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരമാണ് സൊണാലി ബേന്ദ്രെ. 2018ൽ നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് കാൻസറിനെതിരായ പോരാട്ടത്തെ കുറിച്ച് സൊണാലി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. 51-ാം വയസ്സിലും ചുറുചുറുക്കോടെ സ്ക്രീനിന് മുന്നിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സൊണാലിയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. ഒരു ദിവസം 20 മണിക്കൂർ വരെ നീളുന്ന കഠിന ഉപവാസവും നിയന്ത്രിതമായ ഭക്ഷണക്രമവുമാണ് തന്റെ ആരോഗ്യത്തിന്റെ അടിത്തറയെന്ന് സൊണാലി വ്യക്തമാക്കുന്നു.
വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സൊണാലി മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. അഭിമുഖത്തിനെത്തുമ്പോൾ പോലും താൻ 16 മണിക്കൂറോളമായി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ലെന്ന് സൊണാലി വെളിപ്പെടുത്തി. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം ഇന്ന് സൊണാലിയുടെ ജീവിതത്തിന്റെ ഭാഗമാണ്.
സാധാരണയായി ഒരു ദിവസം 18 മുതൽ 20 മണിക്കൂർ വരെ അവർ ഉപവസിക്കാറുണ്ട്. ചില ദിവസങ്ങളിൽ മാത്രമാണ് ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത്. ഈ കടുത്ത ഉപവാസത്തിന് ശേഷം ഒരു ദിവസം ഒന്നര നേരം മാത്രമാണ് സൊണാലി ഭക്ഷണം കഴിക്കാറുള്ളത്. ചില പ്രത്യേക ദിവസങ്ങളിൽ മാത്രമേ രണ്ട് നേരം പൂർണമായി ആഹാരം കഴിക്കൂ. ഇടയ്ക്കിടെ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലം അവർക്കില്ല. കുറഞ്ഞ അളവിൽ, കൃത്യമായ ഇടവേളകളിൽ, മനസ്സിന് പൂർണ സംതൃപ്തി നൽകുന്ന രീതിയിൽ ഭക്ഷണം കഴിക്കുക എന്നതാണ് സൊണാലിയുടെ നയം.
ഭക്ഷണം ഒരുപാട് കഴിക്കുന്നതിലല്ല, കഴിക്കുന്നത് എങ്ങനെ ശരീരത്തിന് ഗുണകരമാകുന്നു എന്നതിലാണ് കാര്യം. ദീർഘനേരത്തെ ഉപവാസം ശരീരത്തിന് നൽകുന്ന ഊർജം ചെറുതല്ലെന്നും സൊണാലി ബേന്ദ്രെ പറഞ്ഞു.
എല്ലാത്തരം ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ഒഴിവാക്കിയത് ഒരേയൊരു കാര്യം മാത്രമാണ്. വൈറ്റ് ഷുഗർ. പഞ്ചസാരയ്ക്ക് പകരം പ്രകൃതിദത്തമായ മധുരങ്ങളാണ് അവർ ഉപയോഗിക്കുന്നതെന്നും സൊണാലി പറയുന്നു. മുംബൈക്കാരുടെ സ്വന്തം വടാപാവിലെ നോൺ-വെജ് വകഭേദമായ 'മട്ടൺ വഡെ' ആണ് സൊണാലിയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം.
വിവിധതരം പരിപ്പുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഒരുതരം പൂരിയാണ് മഹാരാഷ്ട്രയിലെ 'വഡെ'. ഈ വടയും നല്ല മട്ടൺ ചാറും ചേർത്തുള്ള കോംപിനേഷൻ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് സൊണാലി മുൻപ് പറഞ്ഞിരുന്നു. ഇഷ്ടമുള്ള ആഹാരങ്ങൾ പൂർണമായി ഉപേക്ഷിക്കാതെ, അവയുടെ അളവ് നിയന്ത്രിച്ചും വ്യായാമം കൃത്യമാക്കിയും മുന്നോട്ടുപോകാനാണ് അവർ ഇഷ്ടപ്പെടുന്നത്.
2018ലാണ് സൊണാലിയുടെ ജീവിതത്തെ മാറ്റിമറിച്ച ആ വാർത്ത പുറത്തുവരുന്നത്. നാലാം ഘട്ടത്തിലുള്ള അർബുദം ശരീരത്തെ ബാധിച്ചുവെന്ന തിരിച്ചറിവ് സൊണാലിയെ തളർത്തിയില്ല. ന്യൂയോർക്കിലെ ചികിത്സാ കാലയളവിലും അതിനുശേഷവും തന്റെ പോരാട്ടത്തിന്റെ ഓരോ ഘട്ടവും അവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
കാൻസറിനെ അതിജീവിച്ച ശേഷമാണ് തന്റെ ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് താൻ കൂടുതൽ ബോധവതിയായതെന്ന് സൊണാലി പറയുന്നു. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണെന്ന് അവർ വിശ്വസിക്കുന്നു. സൊണാലി ബേന്ദ്രെയുടെ ഈ ഡയറ്റ് രീതി കേൾക്കുമ്പോൾ ആകർഷകമായി തോന്നാമെങ്കിലും, വിദഗ്ധരുടെ ഉപദേശമില്ലാതെ ഇത് അനുകരിക്കരുതെന്നും താരം ഓർമിപ്പിക്കുന്നുണ്ട്. ഓരോരുത്തരുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates