ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ ആഗ്രഹിച്ച് നടത്തിയ യാത്ര ഒരു ദുരന്തത്തിലാണ് കലാശിച്ചത്. ഞായറാഴ്ച മുതൽ പ്രതീക്ഷ കൈവിടാതെ ശുഭവാർത്തയ്ക്കായി കാത്തിരുന്നെങ്കിലും ഒടുവിൽ എല്ലാവരെയും നിരാശപ്പെടുത്തി ആ വാർത്തയെത്തി, അറ്റ്‍ലാൻറിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി 'ടൈറ്റൻ' തകർന്ന് അഞ്ച് യാത്രക്കാരും മരിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്നാണ് ഇപ്പോഴുള്ള നിഗമനം. ഇംപ്ലോഷൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
'ടൈറ്റൻ' തകർന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ, എന്താണ് ഇംപ്ലോഷൻ എന്നും ഇംപ്ലോഷൻ സംഭവിക്കുന്നത് എങ്ങനെയാണെന്നുമൊക്കെ തിരഞ്ഞവർ നിരവധിയാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ ഇംപ്ലോഷൻ ചിത്രീകരിച്ച വിഡിയോകൾ വൈറലാകാനും തുടങ്ങി. ഒരു റെയിൽറോഡ് ടാങ്ക് കാറിൽ വാക്വം ഇംപ്ലോഷൻ സംഭവിക്കുന്നതിന്റെ വിഡിയോ ഇത്തരത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. കണ്ണ് ചിമ്മുന്ന വേഗത്തിലാണ് ഇത് നടക്കുന്നത്.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകൻ സുലേമാൻ ദാവൂദ്, ഓഷ്യൻഗേറ്റിന്റെ സിഇഒ സ്റ്റോക്റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെന്റി നാർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിലുള്ള സെന്റ് ജോൺസ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂർ സമയത്തിൽ അന്തർവാഹിനി സഞ്ചാരികളെയും വഹിച്ച് കടലിന്റെ അടിത്തട്ടിലെത്തും. ഒരു മണിക്കൂർ തകർന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷമാണ് മടക്കയാത്ര പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യാത്ര പുറപ്പെട്ട അന്തർവാഹിനി ഒന്നര മണിക്കൂർ ദൂരം പിന്നിട്ടശേഷം യാതൊരു സിഗ്‌നലും ലഭിച്ചില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates