ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം മക്കളുടെ മുന്നിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സൂര്യനെല്ലി സ്വദേശിനി മാരിയാണ് ഈ മലയോര മണ്ണിലെ ആനക്കലിയുടെ ഒടുവിലത്തെ ഇര. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാട്ടാന ആക്രമണങ്ങളിൽ മാത്രം ഈ മേഖലകളിൽ 54 മനുഷ്യജീവനുകളാണ് നഷ്ടമായത്. വനംവകുപ്പിന്റെയും സർക്കാരിന്റെയും പ്രതിരോധ പദ്ധതികൾ വെറും കടലാസ് പ്രഖ്യാപനങ്ങളായി ഒതുങ്ങുമ്പോൾ, ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും സാധാരണക്കാർക്ക് ഓരോ പുലരിയും ഭീതിയുടെ പുതിയൊരു ദിനം മാത്രമാണ്.
അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചു കാട് കടത്തിയെങ്കിലും ഇവിടുത്തെ തോട്ടം മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തി ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള അപകടകാരികളായ ഒറ്റയാന്മാർ ഇപ്പോഴും വിലസുകയാണ്. തോട്ടം തൊഴിലാളികൾക്ക് പുലർച്ചെ ജോലിക്ക് പോകാനോ, കുട്ടികൾക്ക് ഭയമില്ലാതെ സ്കൂളിൽ പോകാനോ പറ്റാത്ത അവസ്ഥയാണിവിടെയുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തെ മാത്രം കണക്കുകൾ പരിശോധിച്ചാൽ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകും. 2024, 2025 വർഷങ്ങളിലായി മാത്രം 11 മനുഷ്യജീവനുകളാണ് ഈ മണ്ണിൽ ആനക്കലിയിൽ പൊലിഞ്ഞത്. ഇതിൽ 2024-ൽ ആറുപേർക്കും, 2025-ൽ അഞ്ചുപേർക്കുമാണ് കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്
മേഖലയിലെ ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി 2022-ൽ അന്നത്തെ മൂന്നാർ ഡിഎഫ്ഒ രാജു കെ. ഫ്രാൻസീസ് ഏകദേശം രണ്ട് കോടിയോളം രൂപ ചിലവ് വരുന്ന സമഗ്ര റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ഒരു കോടി 41 ലക്ഷം രൂപ ചിലവഴിച്ച് ആകെ 21 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിംഗ് തീർത്ത് ജനവാസ മേഖലകളെ സുരക്ഷിതമാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സിങ്കുകണ്ടം മുതൽ ചെമ്പകതൊഴു കുടി വരെയുള്ള 8.5 കിലോമീറ്ററും, എൺപതേക്കർ കോളനിയിലെ 5 കിലോമീറ്റർ ദൂരവും ഉൾപ്പെട്ടിരുന്നു. കൂടാതെ പന്തടിക്കളത്ത് 3.2 കിലോമീറ്ററും, ദിഡിയർ നഗറിൽ 1 കിലോമീറ്ററും, ബി.എൽ. റാം മുതൽ ദിഡിയർ നഗർ വരെ 3.8 കിലോമീറ്ററും, കോഴിപ്പന്നക്കുടിയിൽ 0.5 കിലോമീറ്ററും ഉൾപ്പെടെ സോളാർ ഫെൻസിംഗ് സ്ഥാപിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ഈ വമ്പൻ പ്രഖ്യാപനങ്ങളിൽ പന്തടിക്കളം കോളനിയിൽ മാത്രമാണ് നിലവിൽ പദ്ധതി നടപ്പിലാക്കാൻ വനംവകുപ്പിന് സാധിച്ചിട്ടുള്ളത്. ബാക്കിയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കിയോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
അരിക്കൊമ്പനെ മാറ്റിയപ്പോൾ ചക്കക്കൊമ്പൻ അടക്കമുള്ള അപകടകാരികളായ ഒറ്റയാന്മാരെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കുമെന്നും പ്രധാന പാതകളിൽ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കുമെന്നതടക്കമുള്ള പദ്ധതികളും നടപ്പിലായില്ല. കാട്ടാനകളെ ഓടിക്കാൻ നിയോഗിച്ചിട്ടുള്ള ആർ.ആർ.ടി (RRT) സംഘത്തിന് ആവശ്യമായ ആയുധങ്ങൾ പോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates