നെടുങ്കണ്ടം: തന്റെ മൂന്നാം പിറന്നാൾ ദിനത്തിൽ അച്ഛന്റെ കൈപിടിച്ച് ആരംഭിച്ച പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ ഏഴാം ക്ലാസിലെത്തി നിൽക്കുമ്പോഴും ഒട്ടും ചോരാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ആദിശ്രീ അനിൽകുമാർ. ചെറുപ്രായത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവമായ ആദിശ്രീ ഇതിനകം രണ്ടായിരത്തിലധികം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. നെടുങ്കണ്ടത്തിന്റെ ഗ്രാമീണ പാതകളിലും കല്ലാർ പുഴയോരത്തും സ്കൂൾ, പോലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ്, ആശുപത്രി തുടങ്ങി വിവിധ പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിലെല്ലാം ആദിശ്രീ നട്ട നിരവധി ഫലവൃക്ഷങ്ങളും തണൽമരങ്ങളും ഇന്ന് വളർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്.
തന്റെ ഓരോ പിറന്നാൾ ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും അച്ഛൻ അനിൽകുമാറിന്റെ കൈപിടിച്ച് നെടുങ്കണ്ടത്തെ കൂടുതൽ ഹരിതാഭമാക്കാൻ ആദിശ്രീ ഇറങ്ങും. പാതയോരങ്ങളിൽ കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടക്കുന്ന പ്രദേശങ്ങൾ സ്വന്തം നിലയിൽ വൃത്തിയാക്കിയ ശേഷമാണ് അവിടെ മരങ്ങൾ നടുന്നത്. ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾ ജൂൺ ഒന്നിന് തന്നെ ഈ കൊച്ചു മിടുക്കി ആരംഭിച്ചിരുന്നു. ടൗണിലെ ഡിവൈഡറുകൾ വൃത്തിയാക്കിയും കുമളി-മൂന്നാർ പാതയിലെ സൈൻ ബോർഡുകൾ ശുചീകരിച്ചും പരിസര പ്രദേശങ്ങളിലെ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തുമാണ് ഇത്തവണ വിവിധ പ്രവർത്തനങ്ങൾക്ക് ആദിശ്രീ നേതൃത്വം നൽകിയത്.
ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കുകളിലാക്കി കൃത്യമായി പഞ്ചായത്തിന് കൈമാറുന്നതും ആദിശ്രീയുടെ പതിവാണ്. പരിസ്ഥിതി ദിനത്തിൽ തന്റെ സഹപാഠികൾക്ക് പച്ചക്കറി തൈകൾ സമ്മാനമായി നൽകാനും ഈ ഏഴാം ക്ലാസുകാരി മറക്കാറില്ല. വളരെ ചെറുപ്രായത്തിൽ തന്നെ പ്രകൃതിക്കായി നടത്തുന്ന ഈ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരവും, എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബാലപ്രതിഭ പുരസ്കാരവും അടക്കം വിവിധ പ്രമുഖ അംഗീകാരങ്ങൾ ഇതിനകം തന്നെ ആദിശ്രീയെ തേടിയെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജില്ലയിലെ പരിസ്ഥിതി സൗഹൃദ നയരേഖാ ചർച്ചകളിലും പൊതുവേദികളിലും ആദിശ്രീയുടെ ഈ മാതൃകാപരമായ ഹരിതപ്രവർത്തനങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates