ഇടുക്കി: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് പ്രതിസന്ധികളെ മറികടന്ന് ഇടുക്കിയിലെ ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായി ചരിത്രം കുറിച്ച് ശരണ്യ. തങ്ങളുടെ പ്രിയപ്പെട്ട മകൾ പഠിച്ച് ഡോക്ടറായി സ്വന്തം നാട്ടിലെ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ തന്നെ സേവനത്തിനെത്തുമ്പോൾ ഒരു നാടിന്റെയാകെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.
ഉപ്പുതറ കണ്ണംപടി വനമേഖലയിൽ താമസിക്കുന്ന ഊരാളി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ശരണ്യ. കണ്ണംപടി പുന്നപാറ ഊരിലെ മോഹനന്റെയും മിനിയുടെയും ഏക മകളാണ്. ചെറുപ്പകാലം മുതൽ മനസ്സിലുറപ്പിച്ച ഒരൊറ്റ ലക്ഷ്യമായിരുന്നു ശരണ്യയ്ക്കുണ്ടായിരുന്നത് - നന്നായി പഠിച്ച് ഡോക്ടറാകണം, സ്വന്തം നാട്ടുകാരെ നേരിട്ടെത്തി ശുശ്രൂഷിക്കണം. പത്താം ക്ലാസിൽ 90 ശതമാനവും പ്ലസ് ടു പരീക്ഷയിൽ 88 ശതമാനവും മാർക്ക് നേടിയാണ് ശരണ്യ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2019-ലെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ്ഗ (ST) വിഭാഗത്തിൽ 23-ാം റാങ്ക് കരസ്ഥമാക്കി പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടി. തുടർന്ന് ഒന്നാം ക്ലാസോടെ എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കി.
കേരള പി.എസ്.സി വഴിയുള്ള അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതോടെയാണ് സ്വന്തം നാടായ ഉപ്പുതറയിലെ സർക്കാർ ആശുപത്രിയിൽ തന്നെ സേവനം ചെയ്യാനുള്ള അസുലഭാവസരം ഡോ. ശരണ്യയെ തേടിയെത്തിയത്. നാട്ടുകാരുടെ പ്രിയപ്പെട്ട മകൾ ഇനി ഉപ്പുതറക്കാരുടെ സ്വന്തം ഡോക്ടറാണ്. ആരോഗ്യ മേഖലയിൽ തനിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഉന്നത പഠനങ്ങളിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും ഡോ. ശരണ്യ ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates