നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, കട്ടപ്പന മേഖലകളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങൾ മോഷ്ഠിച്ച് പെട്രോൾ പമ്പിലും തട്ടിപ്പ് നടത്തി പാഞ്ഞുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ ഹൈവേ പൊലീസിന്റെ പിടിയിലായി. കോട്ടയം മുണ്ടക്കയം കൊക്കയാർ സ്വദേശി അമലാഭവനിൽ ഉണ്ണിക്കുട്ടൻ (42) ആണ് സിനിമാറ്റിക്കായ തിരച്ചിലിനൊടുവിൽ പെരുവന്താനം ഹൈവേ പൊലീസിന്റെ വലയിലായത്.കഴിഞ്ഞ കുറച്ചു നാളുകളായി നെടുങ്കണ്ടത്തെ തോട്ടം മേഖലയിൽ വെൽഡിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. ഇന്ന് പുലർച്ചെയോടെയാണ് ഇടുക്കി മലയോര മേഖലയെ നടുക്കിയ നാടകീയ സംഭവങ്ങളുടെ തുടക്കം.
ആദ്യം ഓട്ടോറിക്ഷ, പിന്നാലെ ജീപ്പ് മോഷണം
ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് ഉണ്ണിക്കുട്ടൻ തന്റെ മോഷണ പരമ്പര ആരംഭിക്കുന്നത്. നെടുങ്കണ്ടം ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മാളിയേക്കൽ ജോബിൻ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് പ്രതി ആദ്യം ലക്ഷ്യമിട്ടത്. വാഹനത്തിന്റെ സ്റ്റാർട്ടിംഗ് കീയുള്ള ഭാഗത്തെ വയറുകൾ വിച്ഛേദിച്ച് നേരിട്ട് കണക്ഷൻ കൊടുത്ത് വിദഗ്ദ്ധമായി ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്ത് ഇയാൾ കടന്നുകളയുകയായിരുന്നു.
ഈ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് പുലർച്ചെയോടെ പാമ്പാടുംപാറയിൽ എത്തിയ ഉണ്ണിക്കുട്ടൻ ഓട്ടോ അവിടെ ഉപേക്ഷിച്ചു. തുടർന്ന് പാമ്പാടുംപാറ ടൗണിൽ നിർത്തിയിട്ടിരുന്ന വിളയിൽ വി.എസ്. രാജന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഇതേ രീതിയിൽ വയറുകൾ ഡയറക്ട് കണക്ട് ചെയ്ത് സ്റ്റാർട്ടാക്കി കട്ടപ്പന ലക്ഷ്യമാക്കി ഓടിച്ചുപോവുകയായിരുന്നു.
ഫുൾ ടാങ്ക് അടിച്ച് പമ്പ് ജീവനക്കാരെ വെട്ടിച്ചു
മോഷ്ഠിച്ച ജീപ്പുമായി പുലർച്ചെ കട്ടപ്പനയിലെ ഒരു പെട്രോൾ പമ്പിലെത്തിയ ഉണ്ണിക്കുട്ടൻ ജീവനക്കാരോട് വണ്ടിയിൽ ഫുൾ ടാങ്ക് ഇന്ധനം അടിക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാർ ഇന്ധനം അടിച്ചു തീർന്നതും പണം നൽകാതെ ഇയാൾ ജീപ്പ് അതീവ വേഗതയിൽ മുന്നോട്ട് എടുത്ത് പാഞ്ഞുപോവുകയായിരുന്നു. പമ്പ് ജീവനക്കാർ കൃത്യസമയത്ത് കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൺട്രോൾ റൂം വഴി വിവരം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഹൈവേ പട്രോളിംഗ് സംഘങ്ങൾക്കും കൈമാറി.
വലവിരിച്ച് ഹൈവേ പൊലീസ്; പ്രതി റിമാൻഡിൽ
തുടർന്ന് കോട്ടയം അതിർത്തി ലക്ഷ്യമാക്കി പാഞ്ഞ പ്രതിയെ പെരുവന്താനം ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിലാണ് ജീപ്പോടെ പിടികൂടുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ഠിക്കപ്പെട്ട രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates