ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് എസ്ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമാണ് എതിരെയാണ് കേസ്. അന്യായമായി സംഘം ചേരൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് തൊടുപുഴ പോലീസ് നടപടി സ്വീകരിച്ചത്. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം തിങ്കളാഴ്ച പുലർച്ചെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു കേസിനാസ്പദമായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മങ്ങാട്ടുകവലയിൽ ബിഗ് സ്‌ക്രീനിൽ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ തടഞ്ഞുകൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ്.ഐ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവറും മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പൊലീസ് ജീപ്പിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും പുകയില ഉൽപ്പന്നങ്ങളും ചീട്ടുകെട്ടുകളും കണ്ടെടുത്തു. ഇതോടെ പ്രദേശത്ത് വൻ പ്രതിഷേധവും ബഹളവുമുണ്ടായി. വിവരമറിഞ്ഞ് തൊടുപുഴ എസ്.എച്ച്.ഒ സ്ഥലത്തെത്തി അന്തരീക്ഷം ശാന്തമാക്കുകയും ഇരു പൊലീസ് ഉദ്യോഗസ്ഥരെയും ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.
എന്നാൽ, പ്രാഥമിക പരിശോധനയിൽ പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇവരുടെ രക്തസാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർന്നുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം, ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആഘോഷപരിപാടികൾക്ക് ചട്ടപ്രകാരം അനുമതി നിഷേധിച്ചതിലുള്ള വ്യക്തിവൈരാഗ്യമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങൾക്കെതിരെ തിരിയാൻ കാരണമെന്ന് എസ്.ഐ റോയ് സുകുമാരൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും വാഹനത്തിൽ നിന്ന് കണ്ടെത്തിയ ചീട്ടുകെട്ടുകൾ മുൻപ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടിച്ചെടുത്ത കേസ് തൊണ്ടിമുതലുകളാണെന്നും അവർ വിശദീകരിച്ചു. മദ്യക്കുപ്പി വാഹനത്തിൽ എങ്ങനെ വന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പൊലീസുകാർ പറഞ്ഞു.
സംസ്ഥാനത്തുടനീളം ഗുണ്ടകൾക്കും ലഹരിമാഫിയയ്ക്കുമെതിരെ നടപ്പിലാക്കുന്ന'ഓപ്പറേഷൻ തൂഫാൻ ശക്തമായി പുരോഗമിക്കുന്നതിനിടെ പൊലീസിനെതിരെ ഉയർന്ന ഈ ആരോപണം ഗൗരവത്തോടെയാണ് ഉന്നതതലത്തിൽ വീക്ഷിക്കുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയോടും തൊടുപുഴ ഡിവൈ.എസ്.പിയോടും ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates