കണ്ണൂർ: ദിനംപ്രതി വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾ തടയാൻ കർശന നടപടികളുമായി കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീം കോടതിയിലുള്ള കേസിൽ കണ്ണൂർ കോർപറേഷൻ കക്ഷിചേരുമെന്നും നീതി ഉറപ്പാക്കുമെന്നും മേയർ പി. ഇന്ദിര അറിയിച്ചു. കൗൺസിൽ യോഗങ്ങളിൽ നിരന്തരം ചർച്ചയായിട്ടും തെരുവുനായ ഭീഷണിക്ക് ശാശ്വത പരിഹാരം കാണുന്നില്ലെന്ന് കൗൺസിലർമാർ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷൻ പരിധിയിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആക്രമിക്കപ്പെട്ട സംഭവം കൗൺസിലർ കെകെ മുഹമ്മദ് ഷിബിൽ ഉന്നയിച്ചതിനെ തുടർന്നാണ് എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ മേയർ നിർദ്ദേശം നൽകിയത്.
കോർപറേഷൻ പരിധിയിലെ വിവിധ ജനകീയ പ്രശ്നങ്ങളിലും യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടായി.
ശിശുമന്ദിരങ്ങളുടെ പ്രവർത്തനം: കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
അനധികൃത പാർക്കിംഗ്: പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അനധികൃത ടൂറിസ്റ്റ് ബസ് പാർക്കിംഗിനെതിരെ അന്വേഷിച്ച് നടപടിയെടുക്കും.
പാമ്പൻ മാധവൻ റോഡ്: പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.
തെരുവ് കച്ചവടം: അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുമെങ്കിലും, അർഹരായ നിയമവിധേയമായ വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുമെന്ന് മേയർ ഉറപ്പുനൽകി.
കള്ളന്മാരുടെ ശല്യവും മാലിന്യ തള്ളലും തടയാൻ കൗൺസിലർമാർക്ക് സ്വന്ത നിലയിൽ ക്യാമറകൾ സ്ഥാപിക്കാൻ അധികാരമില്ലെന്ന് മേയർ തുറന്നടിച്ചു. കോർപറേഷന്റെ അറിവോ അനുമതിയോ കൂടാതെ ടെമ്പിൾ വാർഡിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച കൗൺസിലർ അർച്ചന വണ്ടിച്ചാലിനെതിരെ നടപടിയെടുക്കാൻ മേയർ കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സ്പോൺസർമാരുടെ സഹായത്തോടെ സ്ഥാപിച്ച 5 ക്യാമറകളുടെ ദൃശ്യങ്ങൾ പോലീസിനോ അധികൃതർക്കോ നൽകാതെ കൗൺസിലറുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും ഫോണുകളിലേക്ക് മാത്രം ആക്സസ് നൽകിയതാണ് വിവാദമായത്. അനുമതിക്കുള്ള അജണ്ട കൗൺസിലിന്റെ പരിഗണനയിലിരിക്കെ ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മേയർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates