കണ്ണൂർ: മട്ടന്നൂർ - ഇരിട്ടി കെഎസ്ടിപി റോഡിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. വൈഷ്ണവിന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തിലാണ് അച്ഛനെയും മകനെയും മരണ രൂപത്തിൽ എത്തിയ സ്വകാര്യ ബസ് കവർന്നത് എന്നത് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി. ബുധനാഴ്ച രാവിലെ 10.15-ഓടെ ഉളിയിൽ കൂരൻമുക്കിലാണ് അപകടമുണ്ടായത്.
ഇരിട്ടിയിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന 'ധനലക്ഷ്മി' എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസിന് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വലത്തോട്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വരികയായിരുന്ന വിനോദിന്റെയും വൈഷ്ണവിന്റെയും സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇരുവരും ബസിന്റെ ചക്രങ്ങൾക്കടിയിൽപ്പെട്ടുപോയി. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഫിറോസ് എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.
ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റി; ജീവനക്കാർ ഓടി രക്ഷപ്പെട്ടു
പെരുമഴയുള്ള സമയത്താണ് അപകടം സംഭവിച്ചത്. ബസിനടിയിൽപ്പെട്ട വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും പോലീസും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് പിന്നാലെ ബസിലെ ജീവനക്കാർ എല്ലാവരും ഓടി രക്ഷപ്പെട്ടു.
ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളും ചരക്ക് ലോറികളും കനത്ത മഴയത്തും അമിതവേഗതയിലാണ് ഓടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ മുൻപും നിരവധി തവണ പോലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രകോപിതരായ നാട്ടുകാരും പോലീസും തമ്മിൽ അപകടസ്ഥലത്ത് വെച്ച് വാക്കേറ്റമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates