കണ്ണൂർ: പാർട്ടിയെ തകർക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിലെ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പയ്യന്നൂർ എംഎൽഎക്കെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാർട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണെന്നും തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങൾക്കിടയിലും എൽഡിഎഫിന് ഉറച്ചുനിൽക്കാൻ കഴിഞ്ഞ പാരമ്പര്യമാണ് പയ്യന്നൂരിന്റേത്. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ 1987-ൽ പോലും 50 ശതമാനം വോട്ട് എൽഡിഎഫിന് പയ്യന്നൂർ ഉറപ്പിച്ചു നൽകിയിരുന്നു. എന്നാൽ, അങ്ങനെയുള്ള ഉറച്ച മണ്ണിൽ ഇത്തവണ എങ്ങനെ തോൽവിയുണ്ടായി എന്ന ചോദ്യം ന്യായമായും ഉയരുമെന്ന് പിണറായി പറഞ്ഞു. "പയ്യന്നൂരിലെ വോട്ടർമാർ ഏറെയും സിപിഎമ്മിനെ നെഞ്ചേറ്റുന്നവരാണ്. എന്നാൽ, പാർട്ടിക്കകത്തു നിന്ന് ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിതമായി ശ്രമിച്ചു. നേതൃതലത്തിൽ ഇരുന്നുകൊണ്ട് തന്നെ പാർട്ടിക്ക് വിരുദ്ധമായ മറ്റ് അവിഹിത ബന്ധങ്ങൾ ഉണ്ടാക്കാൻ ഇവർ നോക്കി. ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്തത്," വി കുഞ്ഞികൃഷ്ണൻ എംഎൽഎക്കെതിരെ പിണറായി തുറന്നടിച്ചു.
പയ്യന്നൂരിൽ പാർട്ടിവിരുദ്ധ വികാരം സൃഷ്ടിക്കാൻ പ്രാദേശിക നേതൃത്വത്തിൽ നിന്നുതന്നെ ചിലർ ബോധപൂർവ്വമായ നീക്കങ്ങൾ നടത്തി. എന്നാൽ തെറ്റിദ്ധാരണകൾ മൂലം പാർട്ടിക്കെതിരെ നിലപാടെടുത്ത സാധാരണ സഖാക്കളും പ്രവർത്തകരും തങ്ങളുടെ നിലപാട് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിൽ ഭരണമാറ്റം സംഭവിച്ചാലും പൊതുവായ ഭരണരീതികളിൽ മാറ്റമുണ്ടാകില്ലെന്നാണ് ജനം കരുതിയിരുന്നതെന്നും എന്നാൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ പൂർണ്ണമായും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. "ആർ.എസ്.എസ് പൂർണ്ണരൂപത്തിൽ ചൊല്ലുന്ന വന്ദേമാതരം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ ചൊല്ലിച്ചു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ഇത് നിർബന്ധമാക്കാൻ നിർദ്ദേശം നൽകി. കോൺഗ്രസിന്റെ ഇത്തരം ആർ.എസ്.എസ് അനുകൂല നയങ്ങൾ അവരുടെ ആസ്ഥാന മന്ദിരത്തിൽ പോലും പ്രകടമായിക്കഴിഞ്ഞു. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികൾ വേണമെന്നത് ആർ.എസ്.എസിന്റെ പ്രഖ്യാപിത അജണ്ടയായിരുന്നു. മുൻപ് നിയമസഭ ഏകകണ്ഠമായി ഇതിനെതിരെ പ്രമേയം പാസാക്കിയതുമാണ്. എൽ.ഡി.എഫ് സർക്കാർ ഇതിനോടുള്ള വിയോജിപ്പ് കാരണം ആ തസ്തികകൾ ഒഴിവാക്കിയിടുകയായിരുന്നു. എന്നാൽ ഭരണം മാറിയതോടെ അമുസ്ലിംകളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് യു.ഡി.എഫ് സർക്കാർ കോടതിയെ അറിയിച്ചു. ആർ.എസ്.എസിനെ പ്രീതിപ്പെടുത്താൻ യു.ഡി.എഫ് ഏത് അറ്റവും വരെ പോകുമെന്നതിന്റെ തെളിവാണിത്," പിണറായി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates