കണ്ണൂർ: വളപട്ടണം പൊയ്ത്തുംകടവിൽ 20 വയസ്സുകാരി ഫാത്തിമത്തുൽ റിസ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ, ഭർത്താവ് ആസിഫിനായി (29) പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ജൂൺ 28-നായിരുന്നു റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി യുഎഇയിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ യുഎഇയിലെ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ആസിഫിനെ കസ്റ്റഡിയിലെടുക്കാൻ ഇന്റർപോളിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ഈ വർഷം ജനുവരി 8-നായിരുന്നു മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫും റിസയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം വിദേശത്ത് ഭർത്താവിനൊപ്പം കഴിയവേയാണ് ആസിഫിന്റെ മയക്കുമരുന്ന് ഉപയോഗം റിസ ശ്രദ്ധിക്കുന്നത്. ഇത് ചോദ്യം ചെയ്തതോടെ റിസയ്ക്ക് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ പുറത്തറിയണമെന്ന് കരഞ്ഞുകൊണ്ട് റിസ സുഹൃത്തിനോട് പറയുന്ന ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭർത്താവിന്റെ പീഡനം താങ്ങാനാവാതെയാണ് മകൾ ഈ അറ്റകൈ പ്രയോഗിച്ചതെന്നാണ് റിസയുടെ മാതാപിതാക്കളുടെ ആരോപണം.
റിസയുടെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ആസിഫ്, കേസിന്റെ ഗതി മനസ്സിലാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ തിരികെ വിദേശത്തേക്ക് തിരിച്ചുപോകുകയായിരുന്നു. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത വളപട്ടണം പൊലീസ്, യുവതിയുടെ ആത്മഹത്യാക്കുറിപ്പും സുഹൃത്തുക്കൾക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പരിശോധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്. ആത്മഹത്യാക്കുറിപ്പ് തുടക്കത്തിലേ ലഭിച്ചിട്ടും പ്രതിയെ തടയുന്നതിൽ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപവും ശക്തമാണ്. വളപട്ടണം പൊലീസ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates