കോഴിക്കോട്: പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ഓഫീസിലേക്ക് ജമാഅത്തെ ഇസ്‌ലാമി നേതാവിനെ പേഴ്സണൽ സ്റ്റാഫ് അംഗമായി നിയമിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗിൽ അമർഷം പുകയുന്നു. കൊണ്ടോട്ടിയിൽ നിന്നുള്ള ജമാഅത്തെ ഇസ്‌ലാമി നേതാവിനെ മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെതിരെ മുതുവല്ലൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എൻസി ഷെരീഫ് ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തി.
"സമരകാലത്ത് പ്രവർത്തകരെ വേണം, എന്നാൽ അധികാരത്തിലെത്തിയാൽ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് സ്വന്തം സ്റ്റാഫിൽ അംഗത്വം നൽകാൻ കൊണ്ടോട്ടിയിൽ നിന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവിനെ വേണമെന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്" എന്ന് ഷെരീഫ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പത്ത് വർഷക്കാലം തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും കേസിൽപ്പെടുകയും ജയിലിൽ കിടക്കുകയും ചെയ്ത പ്രവർത്തകരെ മറന്നാണ് ഇത്തരമൊരു നിയമനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണം വന്നിട്ടുപോലും പഴയ സമരക്കേസുകളിൽ പ്രതിയാക്കാൻ പ്രവർത്തകരുടെ പേര് തിരക്കി കൊണ്ടോട്ടി പോലീസ് ഇന്നും വിളിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഷെരീഫ്, ഈ സമയത്താണ് മന്ത്രി ജമാഅത്തെ ഇസ്‌ലാമി നേതാവിനെ കൂടെക്കൂട്ടുന്നതെന്നും വിമർശിച്ചു. വിവാദ നിയമനത്തിൽ യൂത്ത് ലീഗ് നേതൃത്വം കടുത്ത അതൃപ്തി മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം കനത്തതോടെ വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള അണിയറ നീക്കങ്ങൾ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്.
ഷെരീഫിൻറെ പോസ്റ്റിൻറെ പൂർണ രൂപം:
അധികാരം ആരുടെയും സ്വകാര്യ സ്വത്തല്ല. അത് പ്രവർത്തകരുടെ സമരചരിത്രത്തിന്റെ കൂടി ഫലമാണ്.
സമരകാലത്ത് പ്രവർത്തകരെ വേണം, അധികാരകാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സ്റ്റാഫിൽ നിയമനം നൽകാൻ കൊണ്ടോട്ടിയിൽ നിന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവിനെ വേണം.
അധികാരത്തിലേക്ക് വഴിതുറന്നത് പാർട്ടി പ്രവർത്തകരുടെ വിയർപ്പും സമരവുമായിരുന്നു. എന്നാൽ അധികാര കസേരയിൽ എത്തിയപ്പോൾ, സമരവഴിയിൽ കേസുകളിൽ അകപ്പെട്ട പ്രവർത്തകരെ മറന്ന് മറ്റുള്ളവർക്കായി വാതിലുകൾ തുറക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്.
പത്ത് വർഷം തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചവരുണ്ട്. പോലീസ് സ്റ്റേഷൻ മാർച്ചുകളിലും ധർണകളിലും ലാത്തിച്ചാർജുകളിലും കേസുകളിലും അറസ്റ്റുകളിലും അകപ്പെട്ടിട്ടും പാർട്ടിക്കൊപ്പം നിന്നവരുണ്ട്. ജയിലിൽ കിടന്നവരുണ്ട്. അധികാരം അകലെയായിരുന്ന കാലത്ത് കൊടിപിടിച്ച കൈകൾക്ക് അതിന്റെ വില അറിയാം.
പ്രിയപ്പെട്ട നേതാക്കളെ,
ഭരണം വന്നിട്ടും സമരക്കേസിൽ പ്രതിയാക്കാൻ പ്രവർത്തകരുടെ പേര് തേടി കൊണ്ടോട്ടി പോലീസ് ഇന്നും വിളിക്കുന്നുണ്ട്. അപ്പോഴാണ് വിദ്യാഭ്യാസ മന്ത്രി ജമാഅത്തെ ഇസ്‌ലാമി നേതാവിനെ കൂടെ കൂട്ടുന്നത്.
എൻ.സി ഷെരീഫ്
(മുതുവല്ലൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates