മലപ്പുറം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പുനൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരണസമിതിയുള്ള മലപ്പുറം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ പ്രമേയം പാസാക്കി. സ്ഥിരവരുമാനവും മികച്ച സേവന ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയുടെ സൗജന്യ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് പ്രമേയത്തിലെ പ്രധാന നിർദ്ദേശം. 23-ാം വാർഡിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.കെ. ഖമറുദീനാണ് പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഈ പ്രമേയം അവതരിപ്പിച്ചത്.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം സ്വകാര്യ ബസ് സർവീസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ബസ് ഉടമകൾ, ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ തുടങ്ങി ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ വരുമാനത്തെയും തൊഴിൽ സുരക്ഷയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും വിവിധ സംഘടനാ പ്രതിനിധികളുടെ പരാതികൾ ഉദ്ധരിച്ച് പ്രമേയം വ്യക്തമാക്കുന്നു.
പൊതുജനങ്ങളുടെ നികുതിപ്പണവും സർക്കാരിന്റെ പരിമിതമായ വിഭവങ്ങളും കൂടുതൽ അർഹതപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്ന നയപരമായ മാറ്റങ്ങളാണ് വേണ്ടതെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിപ്രായപ്പെട്ടു. അതോടൊപ്പം പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന പങ്കാളികളായ സ്വകാര്യ ബസ് മേഖലയുടെയും തൊഴിലാളികളുടെയും ഉപജീവനം സംരക്ഷിക്കുന്ന രീതിയിലുള്ള സമതുലിതമായ നടപടികൾ സ്വീകരിക്കാൻ കേരള സർക്കാരിനോട് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates