പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച പുലർച്ചെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് അജ്ഞാതൻ സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോയത്.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തങ്ങളുടെ ഷെഡ്യൂൾ ബസ് നിർത്തിയിട്ടിരുന്ന സ്ഥലത്ത് കാണാനില്ലെന്ന വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബസ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞതോടെ ഒട്ടും സമയം കളയാതെ കെഎസ്ആർടിസി ജീവനക്കാർ സംഘടിച്ച് മറ്റ് വാഹനങ്ങളിൽ ബസിനെ പിന്തുടരുകയായിരുന്നു. ജീവനക്കാർ തനിക്ക് തൊട്ടുപിന്നാലെ തന്നെയുണ്ടെന്ന് മനസ്സിലാക്കിയതോടെ പിടിയിലാകുമെന്ന് ഭയന്ന മോഷ്ടാവ് നഗരത്തിലെ മംഗളം ടവറിന് സമീപം റോഡരികിൽ ബസ് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഡിപ്പോ പരിസരത്തെത്തിയത് ഈ ബസ് തന്നെ മോഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണോ അതോ മറ്റ് വല്ല ഉദ്ദേശ്യങ്ങളുമായാണോ ബസ് എടുത്തുകൊണ്ടുപോയത് എന്നതടക്കമുള്ള എല്ലാ വശങ്ങളും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ചുപോയ മംഗളം ടവർ ഭാഗത്തെയും വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഉടൻ തന്നെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates