തൃശ്ശൂർ: കൊടുംവേനലിൽ വരണ്ടുണങ്ങി കിടന്നിരുന്ന പ്രകൃതി മഴയെത്തിയതോടെ സുന്ദരിയായി പുനർജനിച്ചിരിക്കുന്നു. തൃശ്ശൂർ നഗരത്തിൽ നിന്നും വെറും 22 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന, തൃശ്ശൂരിന്റെ സ്വന്തം ദാഹശമനിയായ പീച്ചി അണക്കെട്ട് ഇപ്പോൾ മഴയെത്തിയതോടെ യൗവനതിമിർപ്പിലാണ്. വനങ്ങൾ തളിർക്കുകയും ഡാമിൽ നീല ജലരാശി തെളിയുകയും ചെയ്തതോടെ പീച്ചിയിലെ സസ്യോദ്യാനവും അതീവ മനോഹരമായിട്ടുണ്ട്. സാധാരണയായി സെപ്റ്റംബർ മാസത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടാറുള്ളതെങ്കിലും, നവോഢയെപ്പോലെ ഒരുങ്ങിനിൽക്കുന്ന പീച്ചിയിലെ പ്രകൃതിഭംഗി കൺകുളിർക്കെ കാണാൻ ഇപ്പോൾ തന്നെ സന്ദർശകരുടെ തിരക്ക് ആരംഭിച്ചുകഴിഞ്ഞു.
തൃശ്ശൂർ - പാലക്കാട് റൂട്ടിലാണ് പീച്ചി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടുമുള്ള ഗ്രാമപഞ്ചായത്തുകളിലെ കൃഷിക്കായുള്ള ഒരു ജലസേചന പദ്ധതിയായാണ് പീച്ചി അണക്കെട്ട് വിഭാവനം ചെയ്തത്. സ്വതന്ത്ര കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ഇ. ഇക്കണ്ട വാര്യരാണ് ഈ അണക്കെട്ടിന്റെ ശില്പി. അക്കാലത്ത് ഉയർന്നുവന്ന ചില രാഷ്ട്രീയ എതിർപ്പുകളെ തുടർന്ന്, ആന്ധ്രപ്രദേശിൽ നിന്നും ഒരു റിട്ടയേർഡ് എഞ്ചിനീയറെ കൊണ്ടുവന്നാണ് ഡാമിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മണലിപ്പുഴയ്ക്ക് കുറുകെ 213 മീറ്റർ നീളത്തിലും 8.46 മീറ്റർ ഉയരത്തിലുമാണ് ഈ അണക്കെട്ട് പണികഴിപ്പിച്ചിരിക്കുന്നത്. 1947-ൽ നിർമ്മാണം ആരംഭിച്ച ഡാം 1949-ൽ പൂർത്തിയായി.
ആകർഷണമായി പീച്ചി-വാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രം; കാട്ടുവഴികളിലെ മഹാമൗനം
3200 ഏക്കർ വൃഷ്ടിപ്രദേശമുള്ള ഈ ഡാമിന്റെ ഏറ്റവും വലിയ ആകർഷണം ഇതോടു ചേർന്നു കിടക്കുന്ന പീച്ചി-വാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രമാണ്. പാലപ്പിള്ളി - നെല്ലിയാമ്പതി കാടുകളുടെ ഭാഗമായ ഈ വനമേഖല ജൈവസമ്പുഷ്ടമാണ്. ഏതാണ്ട് 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ കാട് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും പഴക്കം ചെന്ന വന്യമൃഗ സംരക്ഷണ കേന്ദ്രം കൂടിയാണ്. അമ്പതിലേറെ ജാതി ഓർക്കിഡുകളും അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളും തേക്ക്, റോസ് വുഡ് (വീട്ടി) അടക്കമുള്ള വൻമരങ്ങളും ഈ കാടിന് കുളിരേകുന്നു. പുലി, കടുവ തുടങ്ങിയ മാംസഭുക്കുകളും ആനകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം ജാതി സസ്തനികളും ഇവിടെയുണ്ട്. കൂടാതെ നൂറിലധികം ഇനം പക്ഷികളുടെ നിലയ്ക്കാത്ത കിളിയൊച്ചകൾ കാടിനെ ഹൃദയഹാരിയാക്കുന്നു. 923 മീറ്റർ ഉയരമുള്ള 'പൊന്മുടി'യാണ് ഈ വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി. പീച്ചി തടാകത്തിലൂടെയുള്ള ബോട്ടിംഗും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.
പീച്ചി ഡാമിന്റെ മുകൾഭാഗം വരെ വാഹനങ്ങൾക്ക് പോകാൻ സാധിക്കും. ഡാമിന്റെ കരപറ്റി, വൻമരങ്ങൾ നിഴൽ വിരിക്കുന്ന കാട്ടുവഴികളിലൂടെയുള്ള നടത്തം നഗരകോലാഹലങ്ങളിൽ നിന്നുള്ള മികച്ചൊരു മോചനമാണ്. മരങ്ങളുടെ മഹാമൗനവും തടാകത്തിലെ കുഞ്ഞോളങ്ങളെ തഴുകിവരുന്ന ഇളംകാറ്റും മനസ്സിൽ നവോന്മേഷം നിറയ്ക്കും. ഡാം ചുറ്റിയിറങ്ങി താഴെയുള്ള സസ്യോദ്യാനത്തിൽ (Botanical Garden) എത്തുമ്പോൾ പേരറിയാത്ത തരം മനോഹരമായ പൂമ്പാറ്റകൾ പറന്നുനടക്കുന്ന ദൃശ്യം ആരെയും ആകർഷിക്കും. മരത്തണലുകളിൽ വിശ്രമിക്കാനും പ്രകൃതിയോടൊത്തിരുന്ന് ആഹാരം കഴിക്കാനും മനസ്സിന്റെ ഭാരങ്ങളൊഴിവാക്കാനും പീച്ചി യാത്ര മികച്ചൊരു അനുഭവമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates