തൃശൂർ: നാലോണ നാളിൽ സ്വരാജ് റൗണ്ടിൽ കുലുങ്ങിച്ചിരിച്ച് ചുവടുവെക്കുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പുലിക്കളിയിൽ ഇക്കുറി പുതിയൊരു ചരിത്രം കുറിക്കപ്പെടുന്നു. ശക്തന്റെ തട്ടകത്തിൽ ആവേശപ്പെരുമഴ തീർക്കാൻ എത്തുന്ന അയ്യന്തോൾ ദേശത്തിന്റെ 51 പുലികളെ നയിക്കുന്നത് ആരാധ്യ എന്ന പത്ത് വയസ്സുകാരിയായ 'പെൺപുലി'. ചരിത്രത്തിലാദ്യമായാണ് പുലിക്കളിയിൽ ഒരു പെൺകുട്ടി ഒരു ദേശത്തിന്റെ മുഴുവൻ പുലിപ്പടയുടെയും നായകത്വം ഏറ്റെടുത്ത് പട നയിക്കുന്നത്.
2016-ൽ ചരിത്രത്തിൽ ആദ്യമായി പെൺപുലികളെ കളത്തിലിറക്കിയും, 2021-ൽ ട്രാൻസ്‌ജെൻഡർ പുലിയെ അവതരിപ്പിച്ചും മാറ്റങ്ങൾക്ക് തുടക്കമിട്ട അയ്യന്തോൾ ദേശം ഇക്കുറി മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പിനാണ് ഒരുങ്ങുന്നത്.
കഴിഞ്ഞ 16 വർഷമായി അയ്യന്തോളിനായി പുലിവേഷം കെട്ടുന്ന പ്രശസ്ത പുലിക്കളി കലാകാരൻ രമേഷിന്റെ ശിക്ഷണത്തിലാണ് ആരാധ്യ ചുവടുകൾ അഭ്യസിച്ചത്. 41 ദിവസത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ആരാധ്യ അരങ്ങിലെത്തുന്നത്. നാളുകൾ നീണ്ട ചിട്ടയായ പരിശീലനം കണ്ടതോടെ ആരാധ്യയെ ഇത്തവണത്തെ 'പുലിത്തലൈവി'യായി നിയോഗിക്കാൻ അയ്യന്തോൾ ദേശം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു എന്ന് പ്രസിഡന്റ് അഡ്വ. റോബ്‌സൺ പോൾ വ്യക്തമാക്കി. പുലി തെരഞ്ഞെടുപ്പ് കമ്മിറ്റി പൂർണ്ണ മനസ്സോടെയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് സെക്രട്ടറി സുനിൽഘോഷും അറിയിച്ചു.
ജാതി, മത, രാഷ്ട്രീയ, ലിംഗ ഭേദമന്യേ സർവ്വരും നെഞ്ചിലേറ്റുന്ന തൃശൂരിന്റെ സാംസ്കാരിക പൈതൃകമായ പുലിക്കളിയിൽ, ഒരു പെൺകുട്ടി സംഘത്തെ മുഴുവൻ മുന്നിൽ നിന്ന് നയിക്കുന്നത് ഇതാദ്യമായാണ്.
തലൂർ ചിറ്റിശ്ശേരി മരോട്ടിക്കൽ വീട്ടിൽ രമേഷിന്റെയും ധന്യയുടെയും രണ്ടാമത്തെ മകളാണ് ആരാധ്യ. തലൂർ സെന്റ് തെരേസിറ്റാസ് യു.പി സ്കൂളിലെ വിദ്യാർഥിയാണ്. നഴ്സിങ് വിദ്യാർഥിയായ ചേച്ചി അമൃതയും മൂന്നാം ക്ലാസ് വിദ്യാർഥിയായ അനിയത്തി ആർദ്രയും ആരാധ്യയ്ക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. അയ്യന്തോളിന്റെ അമ്പത്തൊന്ന് ലക്ഷണമൊത്ത പുലികൾ താളത്തിനൊത്ത് അരങ്ങുതകർക്കുമ്പോൾ, കുട്ടിപ്പുലിയുടെ ഗർജ്ജനവും ചുവടുകളും കാണാൻ നാടൊന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates