തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ ക്രൈം ബ്രാഞ്ചിനു മുൻപില്‍ കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേരാണ് ഇപ്പോള്‍ കീഴടങ്ങിയത്.
ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതിയും കേസും വന്നതിനു പിന്നാലെ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ ഇവര്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇരുവരും കീഴടങ്ങിയത്. ഹെല്‍മറ്റ് ധരിച്ചാണ് പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കു മുൻപിലെത്തിയത്. പ്രതികള്‍ ഏറെനാളായി ഒളിവിലായിരുന്നു. മ്യൂസിയം പൊലീസ് പലതവണ ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
ഇവരെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്താൽ മാത്രമേ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടു പേരെയും കോടതിയിൽ ഹാജരാക്കും.
"വിദേശത്ത് ചേട്ടനുള്ളവൾ മാത്രം ഇനി ബാക്കി. നിങ്ങൾ ഏറ്റുമുട്ടിയത് ശരിയായ ആൾക്കാരുമായിട്ടല്ല. നിങ്ങളോട് ഞാൻ ദയ കാണിച്ചതു കൊണ്ട്, എനിക്ക് നിങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയില്ല എന്നതിന് അർഥമില്ല" എന്നാണ് പ്രതികൾ കീഴടങ്ങിയ വാർത്ത പങ്കുവച്ച് ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates