16 വർഷങ്ങൾക്ക് ശേഷം അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്ന ഭവനം യാഥാർഥ്യമായത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗൃഹപ്രവേശ ചടങ്ങിൽ നടൻ ദിലീപിന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു. കൊച്ചിൻ ഹനീഫ വിടവാങ്ങിയതിന് ശേഷമുള്ള 16 വർഷവും ദിലീപ് ആ കുടുംബത്തെ ചേർത്ത് നിർത്തിയെന്ന കാര്യവും പലരെയും അമ്പരപ്പിച്ചിരുന്നു.
കൊച്ചിൻ ഹനീഫയെ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ വ്യക്തികളിൽ ഒരാളായിരുന്നു ദിലീപ് എന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ ഫിറോസ് മാളിയേക്കൽ. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദിലീപേട്ടൻ ഈ കുടുംബത്തോടൊപ്പം എന്നുമുണ്ടായിരുന്നു. ഹനീഫിക്കയുടെ മരണത്തിന് ഒരു അഞ്ചാറ് വർഷം മുൻപ് അദ്ദേഹം കൂടെയുണ്ടായിരുന്നു.
ദിലീപ് ഡബ്ബ് ചെയ്യുന്നതിന് മുൻപ് ചോദിക്കും, കൊച്ചിൻ ഹനീഫയുടെ പ്രതിഫലമൊക്കെ സെറ്റിൽ ചെയ്തിട്ടുണ്ടോ എന്ന്. ഹനീഫക്കയുടെ പ്രതിഫലം സെറ്റിൽ ചെയ്തതിന് ശേഷം മാത്രമേ ദിലീപ് ഡബ്ബ് ചെയ്യാറുള്ളൂ. ഹനീഫിക്ക ഒരുപക്ഷേ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും ദിലീപേട്ടനോട് ആയിരിക്കും. അതുകൊണ്ടായിരിക്കും ഹനീഫിക്കാന്റെ എല്ലാ സ്വഭാവവും അതിന്റേതായ രീതിയിൽ മാനിച്ചു കൊണ്ട് ഒരു സാമ്പത്തിക സഹായം നേരിട്ട് ചെയ്യാതെ ഒരു ബിസിനസായിട്ട് ചെയ്തത്.
ഹനീഫിക്കയുടെ ഇന്നോവ കാർ ദിലീപ് തന്റെ സെറ്റിൽ വാടകയ്ക്ക് ഓടാൻ കൊടുത്തു. ഒരു മാസം പോലും കാറിന്റെ വാടക കുടുംബത്തിന് മുടങ്ങാതെ കൊടുക്കുന്നുണ്ട് അദ്ദേഹം. ഇതിനിടയിൽ ഒരു സെറ്റിൽ വച്ച് പ്രശ്നമുണ്ടായി. ടാക്സി യൂണിയൻകാരാണ് പ്രശ്നമുണ്ടാക്കിയത്. സെറ്റിൽ പ്രൈവറ്റ് കാർ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ്.
ദിലീപേട്ടൻ ആ സമയത്ത് സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു. ഷൂട്ടിങ് അദ്ദേഹം ക്യാൻസൽ ചെയ്തിട്ട് റോഡിലേക്കിറങ്ങി അവരോട് പറഞ്ഞു, 'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്. ഹനീഫിക്കയുടെ കുടുംബത്തിന്റെ വരുമാനമാണ്. തടയണമെങ്കിൽ തടയാം' എന്ന് പറഞ്ഞു. അതോടെ അവർ ക്ഷമ ചോദിച്ച് തിരിച്ചു പോയി.
അവരും ഹനീഫിക്കയോട് കാണിച്ച ആ സ്നേഹമാണ്. അങ്ങനെ ബുദ്ധിമുട്ടില്ലാതെ ആ വർഷം കഴിഞ്ഞു. അങ്ങനെയാണ് ദിലീപേട്ടൻ. അതുമാത്രമല്ല, ആ കുടുംബത്തിന്റെ നല്ല ദിവസങ്ങളിലും സങ്കടങ്ങളിലുമൊക്കെ കൂടെയുണ്ടായിരുന്നു. ഹനീഫിക്കയുടെ മക്കളുടെ പിറന്നാൾ ദിവസങ്ങളിലൊക്കെ വിളിക്കും. ഗിഫ്റ്റുകൾ കൊടുക്കും. അങ്ങനെയൊക്കെ ചെയ്യും". - ഫിറോസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates