ഒരിടവേളയ്ക്ക് ശേഷം മലയാളികൾ ഒന്നടങ്കം ആഘോഷിച്ച ചിത്രമാണ് മോഹൻലാൽ നായകനായെത്തിയ തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം നൂറ് കോടിയിലധികം കളക്ട് ചെയ്യുകയും ചെയ്തു. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നതും. മലയാളത്തിന്റെ മോഹൻലാൽ ബെൻസ് എന്ന ഷൺമുഖം ആയി നിറഞ്ഞാടിയ ചിത്രം. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിലെ മോഹൻലാലിന്റെ ജനൽ വഴിയുള്ളൊരു ചാട്ടം തിയറ്ററുകളിൽ വൻ കൈയടി നേടിയിരുന്നു.
അതുവരെ ഒരൊഴുക്കിൽ പോയി കൊണ്ടിരുന്ന പ്രേക്ഷകരെ സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ച് ആർപ്പുവിളിപ്പിച്ച സീൻ കൂടിയായിരുന്നു ഇത്. ആ രംഗത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു. സിനിമയുടെ സക്സസ് ടീസറിലും ആ രംഗം അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ രംഗത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സഹ സംവിധായകൻ കൂടിയായ ബിനു പപ്പു.
ആ രംഗത്തിന്റെ ഫുൾ ക്രെഡിറ്റും കൊടുക്കേണ്ടത് സ്റ്റണ്ട് സിൽവയ്ക്കാണെന്ന് ബിനു പപ്പു പറയുന്നു. "ആ രംഗത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റണ്ട് സിൽവയ്ക്കാണ്. ചിത്രത്തിൽ മൂന്ന് സംഘട്ടന രംഗങ്ങളുണ്ട്. ഓരോന്നും ഓരോ വികാരങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ലോഡ്ജിൽ വച്ച് നടക്കുന്ന ഫൈറ്റ് അതിജീവനത്തിന് വേണ്ടിയാണെങ്കിൽ, ക്ലൈമാക്സിലേത് ഇമോഷണലി ഉള്ളതാണ്.
പൊലീസ് സ്റ്റേഷൻ രംഗങ്ങൾക്കിടയിലാണ് ബെൻസിലെ സ്റ്റണ്ട്മാൻ ഉണരുന്നത്. അവിടെയാണ് അവൻ സ്വയം തുറന്നുകാട്ടുന്നത്. സ്വാഭാവികമായും ഞങ്ങൾക്ക് ബെൻസിന്റെ മെയ്‌വഴക്കം പ്രേക്ഷകരെ കാണിക്കേണ്ടി വന്നു. ലാലേട്ടൻ ആ ചാട്ടം അനായാസമായി ചെയ്ത നിമിഷം, തിയറ്ററുകളിൽ അതിന്റെ സ്വാധീനം എത്രത്തോളം വലുതായിരിക്കുമെന്ന് ഞങ്ങൾക്ക് മനസ്സിലായി.
മോഹൻലാലിനെക്കുറിച്ച് പറയുമ്പോൾ നമുക്ക് ഒരിക്കലും നിർത്താൻ പറ്റത്തില്ല, അതാണ് ആ മനുഷ്യന്റെ മാജിക്. അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചാൽ, "വേറെ ഒരു പണിയും അറിയില്ല മോനേ..." എന്ന് തമാശയ്ക്ക് പറയും. - ബിനു പപ്പു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates