ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിലൂടെ മോഹൻലാലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെയും അപഹസിച്ചവരെയും കേസിൽ കക്ഷി ചേർക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഇവർക്കെതിരെ നടപടിക്ക് ഉത്തരവിടുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജ്യോതി സിങ് വ്യക്തമാക്കി. മോഹൻലാൽ ഫയൽ ചെയ്യുന്ന പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ലിങ്കുകൾ മാറ്റാൻ നിർദേശിക്കുമെന്നും കോടതി വ്യക്തമാക്കി. മോഹൻലാൽ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ എംഎഫ് ഫിലിപ്പാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. അഞ്ച് പ്രധാനപ്പെട്ട വിഷയങ്ങളാണ് താരത്തിന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നത്. അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോഗിക്കുന്നു.
ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോഗിക്കുന്നു. അനുമതിയില്ലാതെ ശബ്ദം ഉപയോഗിക്കുന്നു. വോയ്സ് ക്ലോണിങ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പെന്നും ഫിലിപ്പ് കോടതിയിൽ വാദിച്ചു. അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വിൽക്കുന്നതിന് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയിൽ ചിത്രങ്ങളും, വിഡിയോകളും ഉപയോഗിക്കുന്നു. ബോഡി ഷെയ്മിങ് ഉൾപ്പടെ നടക്കുന്നു. നർമ്മം, ആക്ഷേപഹാസ്യം അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ മറവിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. ഹർജിയിൽ മെറ്റ, ആമസോൺ, ഗൂഗിൾ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികൾ ആയി പരാമർശിച്ചിരുന്നത്.
കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെങ്കിൽ വിഡിയോകൾ അപ്‍ലോഡ് ചെയ്തവരെ കൂടി ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. അമ്പതോളം ലിങ്കുകളാണ് മോഹൻലാൽ കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ അപ്‌ലോഡ് ചെയ്തവരിൽ പലരും കേരളത്തിലായതിനാൽ മോഹൻലാലിന്റെ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കരുതെന്ന് മെറ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി നിരസിച്ചു. അഭിഭാഷകരായ എംഎ ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവരാണ് കോടതിയിൽ ഹാജരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates