താനെന്തിനാണ് സിനിമ ചെയ്യുന്നത് എന്ന കാര്യം തന്റെ അച്ഛൻ ശ്രീനിവാസന് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. അഭിനയത്തോട് മാത്രമല്ല, തനിക്ക് താല്പര്യമെന്നും സംവിധാനം, എഴുത്ത് എന്നിവയോടാണ് തനിക്ക് ഇഷ്ടമെന്നും ധ്യാനും പറഞ്ഞു. എല്ലാ കാലവും സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാനൊരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ട്. പലതും പരാജയപ്പെടുന്നുണ്ട്. ഞാനെന്തുകൊണ്ട് സിനിമ ചെയ്യുന്നു എന്ന് കൃത്യമായി മനസിലാക്കിയ ആളാണ് അദ്ദേഹം. ഞാൻ എന്തിന് സിനിമ ചെയ്യുന്നു എന്നുള്ളത്. ഒരാൾ ഒരുപാട് എഫേർട്ട് ഇട്ട് ഒരു സിനിമ ചെയ്തിട്ട് അത് പരാജയപ്പെടുന്നു.
അതാണ് പരാജയം. ഒരാൾ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഒരാൾക്ക് ഒരു തീരുമാനമുണ്ട്. എന്തുകൊണ്ടാണിത് ചെയ്യുന്നത് എന്ന്. എന്റെ ആ അജണ്ട അച്ഛൻ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. വളരെ ലളിതമായി ഞങ്ങൾ അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എനിക്ക് ഒരു തീരുമാനമേയുള്ളൂ. അത് ഒന്നിനും കൊണ്ടല്ല. നാളെ എന്റെ ഭാവിയിലേക്കുള്ള തയ്യാറെടുപ്പും കൂടിയുണ്ട്. വെന്ത് വെണ്ണീറായാലും ഞാനതിൽ നിന്ന് പൊന്തി വരും. കാരണം അങ്ങനെ പൊന്തിയ ചരിത്രമുണ്ട്.
കാരണം, ഒരാൾ നശിച്ചു പോയി, ഇവനൊന്നുമില്ല എന്ന് വിധിയെഴുതുമല്ലോ. അതാണ് എനിക്കിഷ്ടം. എനിക്ക് അന്നും ഇന്നും ഇഷ്ടം അതാണ്. നമ്മളെ അറിയാവുന്നവർക്കറിയാം നമ്മളെന്താണെന്നുള്ളത്. പിന്നെ സിനിമയിൽ നമ്മളെന്താകുമെന്ന കാര്യവും നമുക്കറിയാം, നമ്മളെ അറിയാവുന്നവർക്കുമറിയാം.
ജീവിതത്തിലായിക്കോട്ടേ, സിനിമയിലായിക്കോട്ടേ...കഥയുള്ളവനേ അല്ലെങ്കിൽ കഥയുള്ളവനെ ഒന്നും ചെയ്യാൻ പറ്റില്ല. കഥയുള്ളവനെ തൊടാൻ പറ്റില്ല. കയ്യിൽ കഥയുണ്ടാകണം. അഭിനയത്തോട് അഭിനിവേശം ലവലേശം പോലും ഇല്ലാത്ത ആളാണ് ഞാൻ. എന്റെ ജോലി ഞാൻ കൃത്യമായി ചെയ്യുന്നു. വർക്ക് എതിക്സ്, പ്രൊഫഷണൽ എതിക്സ്... അതുകൊണ്ട് തന്നെ എനിക്ക് ധാരാളം പടമുണ്ട്. കാരണം, ഇൻഡസ്ട്രിയിൽ പലരും കൃത്യമായി കാര്യങ്ങൾ ചെയ്ത് പോകാത്തതു കൊണ്ട്.
പലരിലേക്കും എത്തിപ്പെടാൻ പറ്റാത്തതു കൊണ്ടും എനിക്ക് സിനിമയുണ്ട്. ഞാൻ അഭിനയിച്ചിട്ട് മോശമാക്കിയ ഒരു സിനിമയും ഇല്ല. ആ സിനിമ മോശമായതു കൊണ്ട് അത് പരാജയപ്പെട്ടു എന്നുള്ളതാണ് സത്യം. ഞാൻ അഭിനയിച്ച് നന്നായ പടങ്ങളുമുണ്ട്. എഴുത്തിലും സംവിധാനത്തിലുമാണ് എനിക്ക് താല്പര്യം. സിനിമയ്ക്ക് പുറത്ത് വേറെ പല വിഷയങ്ങളിലും എനിക്ക് താല്പര്യമുണ്ട്. എല്ലാ കാലവും സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹവുമില്ല.
എന്നെ വച്ച് സിനിമ ചെയ്യണോ, എന്ത് കഥയെടുത്ത് നിങ്ങൾ സിനിമ ആക്കുന്നു എന്നത് ഒരു വിഷയമാണ്. വലിയ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന കുറേ പേരുണ്ട്. വലിയ സിനിമ ചെയ്യണമെന്നേ ഉള്ളൂ. 50 കോടി 100 കോടി പടം വരുമ്പോൾ പ്രേക്ഷകർ ഇത് ഏതാ ലോകം, ഇതെന്താ പറയുന്നേ, ഇത് ഏതാ കഥാപാത്രം അവിടെയാണ് ചെറിയ സിനിമകളുടെ വിജയം. കഴിഞ്ഞ ദിവസം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വരുന്നു.
മനുഷ്യന് മനസിലാകുന്ന റിലേറ്റ് ചെയ്യാൻ പറ്റുന്ന നേറ്റിവിറ്റിയുള്ള സിനിമകൾ എന്നും വിജയിക്കും, എന്നും. ആനമുട്ട കഥയോ വലിയ സംഭവങ്ങളോ ഒന്നും തന്നെ വേണ്ട. എന്നോട് കഥ പറയാൻ വരുന്നവരോട് ഞാൻ പറയാറുണ്ട്. നിങ്ങൾ വലിയ സംഭവമൊന്നും ആലോചിക്കണ്ട. എന്റെടുത്ത് വരുന്നവരെല്ലാം പാവപ്പെട്ടവരാ. ഒരു സിനിമയുടെ മോഹം കൊണ്ട് വരുന്നവരാ.
ആ മോഹം കഴിയുമ്പോൾ അവർ പോകും. പിന്നെ കുറേപ്പേർ കള്ളപ്പണം വെളുപ്പിക്കാൻ ആണെന്നൊക്കെ പറയുന്നുണ്ട്. ചെറിയ ബഡ്ജറ്റിൽ എത്രയോ വലിയ ബാനറുകളുണ്ടിവിടെ. അവരല്ലേ കള്ളപ്പണം വെളുപ്പിക്കേണ്ടത്. നമ്മൾ കുഞ്ഞു പടം അല്ലേ. വെളുപ്പിക്കുന്നതിനും കുറച്ച് പൈസ വേണ്ടേ. വെളുപ്പിക്കാൻ ഏറ്റവും എളുപ്പം വലിയ പടങ്ങൾ ചെയ്യുന്നതാണ്. എന്റെ പടം ചെയ്ത് വെളുപ്പിക്കേണ്ട ഗതികേട് ഇവിടുത്തെ ഏത് കോടീശ്വരനാ ഉള്ളത് ?.
വെളുത്തു പോവുകയേ ഉള്ളൂ സത്യം പറഞ്ഞാൽ. അതൊന്നുമില്ല. ബാക്കിയുള്ളവരുടെ പുറകേ നടന്ന് മടുത്തു കഴിയുമ്പോൾ, ഇവിടെ ഞാനൊരുത്തനുണ്ടല്ലോ. ഇവൻ തരക്കേട് ഇല്ലാത്ത ഒരുത്തൻ ആണല്ലോ. ഇവനെ വച്ച് നല്ല പടം ചെയ്താൽ, അത്ഭുതം. ആൾക്കാർ അംഗീകരിക്കും. അടുത്തിടെ ഒരാൾ എന്നോട് പറഞ്ഞു, ചേട്ടനെ വച്ച് ഞാൻ പടം ചെയ്യുമെന്ന്. 'ചേട്ടൻ ഇപ്പോൾ പൊട്ടി ഇരിക്കുവല്ലേ.
ചേട്ടനെ വച്ച് പടം എടുത്ത് അത് ഹിറ്റായാൽ ഞാൻ ആരായി' എന്ന് ?. കറക്ട്. അങ്ങനെയുള്ള മിടുക്കൻമാർ വന്നിട്ടും പടം പൊട്ടിച്ചിട്ട് പോകും. മണ്ടൻമാർ. ഞാനെന്ത് ചെയ്യും ?. ഇവരുടെയൊക്കെ വിചാരം, ഞാൻ കുറേ പൊട്ട സിനിമ ചെയ്താൽ ഞാൻ പൊട്ടനാണെന്നാ. ഇവരെയൊക്കെ വിറ്റ പൈസയുണ്ട് എന്റെ കയ്യിൽ. അച്ഛനുള്ളപ്പോഴേ എനിക്ക് വലിയ ബെല്ലും ബ്രേക്കുമൊന്നുമില്ല.
അച്ഛൻ പോയി, എനിക്ക് മേലെ ആകാശം, താഴെ ഭൂമിയല്ല, മണ്ണിനടിയിലാണെങ്കിൽ പോലും എനിക്കൊരു വിഷയമേയല്ല. അതുകൊണ്ട് എനിക്കിനി പറയാനൊന്നും യാതൊരു മടിയുമില്ല". - വൺ ടു ടോക്സിനോട് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates