നടി ദിവ്യ ഉണ്ണിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദിവ്യ ഉണ്ണി അഭിനയിച്ച സെൻസോഡൈന്റെ പരസ്യത്തിന്റെ പോസ്റ്ററിലേക്ക് ഒരാൾ തുപ്പുന്ന വിഡിയോയാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി. വ്യക്തിപരമായ അധിക്ഷേപത്തിനപ്പുറം സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വലിയ അനാദരവിന്റെയും അക്രമത്തിന്റെയും പ്രതിഫലനമാണിതെന്ന് നടി പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. "അതാ, ആ പോസ്റ്ററിൽ കാണുന്നത് ദിവ്യ ഉണ്ണിയെന്ന ഞാൻ മാത്രമല്ല; അത് ഒരു സ്ത്രീയുടെ മുഖമാണ്, അത് ഏത് സ്ത്രീയുടെയും മുഖം വേണമെങ്കിലുമാകാം. ഇതെനിക്ക് വ്യക്തിപരമായി എടുക്കാനാകില്ല. തീർച്ചയായും എനിക്ക് ഇത് കണ്ടപ്പോൾ അസ്വസ്ഥത തോന്നി.
ആ മതിലിൽ പുരുഷന്മാരായ നിരവധി രാഷ്ട്രീയ നേതാക്കളുടെ പോസ്റ്ററുകൾ ഉണ്ടായിരുന്നെങ്കിലും തുപ്പിയത് ഒരു സ്ത്രീയുടെ മുഖമുള്ള പോസ്റ്ററിലാണ്. ആ പോസ്റ്ററിലുള്ളത് ദിവ്യ ഉണ്ണി എന്ന സ്ത്രീ മാത്രമല്ല. അത് നമ്മുടെ രാജ്യത്തെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നതാണ്. സംഭവം വിഷമിപ്പിക്കുകയും അസ്വസ്ഥതതപ്പെടുത്തുകയും ചെയ്തു എന്നത് ശരിയാണ്.
എന്നാൽ നമ്മുടെ രാജ്യത്ത് കൊച്ചുകുട്ടികൾ മുതൽ 60-70 വയസുള്ള സ്ത്രീകൾ വരെ നേരിടുന്ന അതിക്രമണങ്ങളുമായി താരതമ്യം ചെയ്താൽ ഇത് അതിന്റെയൊന്നും അടുത്തുപോലും എത്തുന്നില്ല. അത് വച്ചുനോക്കുമ്പോൾ ഇതെന്റെ വിരലിൽ പോലും ഏല്ക്കില്ല. സംഭവിച്ചത് കുറച്ചു പുരുഷന്മാർ പോസ്റ്ററിൽ തുപ്പി എന്നതാണ്.
എന്നാൽ ഇന്ത്യയിൽ ഇതൊരു പുതിയ കാര്യമില്ല. ഇന്ത്യയിലെ ജനസംഖ്യയിൽ, ഭൂരിഭാഗം പുരുഷന്മാർക്കും സ്ത്രീകളോട് ബഹുമാനമില്ല. സ്ത്രീകളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. സ്ത്രീകളെ മനുഷ്യരായി പോലും അവർ കരുതുന്നില്ല. ഈ രാജ്യത്തെ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നത് -
അവർ അപമാനിക്കപ്പെടുന്ന, ആക്രമിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന രീതി - അതിനെതിരെ പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നത് - അവർ അപമാനിക്കപ്പെടുന്ന, ആക്രമിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന രീതി - അതിനെതിരെ പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു.
ആളുകളുടെ മനോഭാവം മാറ്റാൻ ഈ വിഷയങ്ങൾ അടിസ്ഥാനമാക്കി സിനിമകൾ നിർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്, വളർത്തുന്നതിന്റെ പ്രശ്നമാണ്, തലമുറകളുടെ പ്രശ്നമാണ്. നമ്മുടെ രാജ്യത്തെ പുരുഷന്മാർ അവരുടെ ചിന്താഗതി തെറ്റാണെന്ന് മനസ്സിലാക്കുന്നതു വരെ, നമ്മുടെ ആൺകുട്ടികളെ വ്യത്യസ്തമായി വളർത്തുന്നതുവരെ, ഈ പ്രശ്നം പരിഹരിക്കപ്പെടാൻ പോകുന്നില്ല.
എന്റെ പോസ്റ്ററിന് സംഭവിച്ചത് വലിയ കാര്യമല്ല, പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ, ഇത്രയും സുരക്ഷിതമല്ലാത്ത ഒരു തോന്നൽ എനിക്ക് ഇതിനുമുൻപ് ഒരിക്കലും തോന്നിയിട്ടില്ല, എന്റെ സ്വന്തം രീതിയിൽ അത് മാറ്റാൻ ഞാൻ ശ്രമിക്കും".- ദിവ്യ ഉണ്ണി പറഞ്ഞു.
'ട്രാഫിക്കി'ലൂടെ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ നൂറുകണക്കിന് പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'ഹെർ ഫസ്റ്റ് ടൈം' ശ്രദ്ധ നേടിയിരുന്നു. തുടർന്നു വന്ന ഡാൻസിങ് ക്വീൻ, ഓ റോജർ, കിത്താബ് എന്നീ ഹ്രസ്വചിത്രങ്ങളും വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates