കിങ് ഓഫ് കൊത്തയിലൂടെ ആക്ഷൻ ഹീറോ ആവാനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ. വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ഇത്. പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കാൻ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുക്കേണ്ട സാഹചര്യമാണ് എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. മലയാളം സിനിമ മാറിക്കൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
കോവിഡിനും ഒടിടി മുന്നേറ്റത്തിനും ശേഷം പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കണമെങ്കിൽ അവർക്ക് തിയറ്റർ എക്സ്പീരിയൻസ് നൽകാൻ കഴിയണം. ഗംഭീര കാഴ്ച അനുഭവം സിനിമയിലുണ്ടായിരിക്കണം. ടിക്കറ്റ് കാശ് മുതലാക്കാൻ പറ്റണം. വൻ ബജറ്റിലുള്ള വിനോദം കൊണ്ടുവരണം.- കിങ് ഓഫ് കൊത്തയുടെ പ്രമോഷണൽ ചടങ്ങിൽ ദുൽഖർ സൽമാൻ പറഞ്ഞു.
മലയാളം ഇൻഡസ്ട്രി എപ്പോഴും കുറഞ്ഞ ബജറ്റിലുള്ളതായിരുന്നു. വലിയ ബജറ്റിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ലോക്ഡൗണിൽ ഞങ്ങളുടെ സിനിമ ആളുകൾ കാണാൻ തുടങ്ങിയതോടെ അത് രാജ്യത്തിന് പരിചിതമായി. അതിനാൽ കൂടുതൽ ബജറ്റിലുള്ള ചിത്രങ്ങൾ എടുക്കാൻ ആത്മവിശ്വാസമായി എന്നാണ് ദുൽഖർ പറയുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ പ്രൊജക്ടാണ് കിങ് ഓഫ് കൊത്ത എന്നും താരം കൂട്ടിച്ചേർത്തു.
അല്ലു അർജുന്റെ പുഷ്പയുമായുള്ള താരതമ്യത്തേക്കുറിച്ചും ദുൽഖർ പറയുന്നുണ്ട്. പുഷ്പ ഒരു രീതിയിലും കിങ് ഓഫ് കൊത്തയ്ക്ക് പ്രചോദനമായിട്ടില്ല എന്നാണ് ദുൽഖർ പറയുന്നത്. 2019 മുതൽ ഈ ചിത്രം ഞങ്ങൾക്കൊപ്പമുണ്ട്. മൂന്ന് വർഷം മുൻപുതന്നെ കഥാപാത്രത്തെക്കുറിച്ച് തീരുമാനിച്ചതാണ്. പുഷ്പയുമായുള്ള താരതമ്യത്തെ അഭിനന്ദനമായാണ് കാണുന്നത്. ഞങ്ങൾ ഒരു പുഷ്പയെ കോപ്പിയടിക്കാൻ ശ്രമിക്കുന്നതല്ല. - ദുൽഖർ പറഞ്ഞു. നവാഗതനായ അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്. ചിത്രം ഓണം റിലീസായാണ് തിയറ്ററിൽ എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates