കാലങ്ങളായി സിനിമാസ്വദകര്‍ക്കിടയില്‍ നിലനില്‍ക്കുന്നൊരു ചര്‍ച്ചാ വിഷയമാണ് കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ദിവ്യ ഉണ്ണി വിസമ്മതിച്ചുവെന്നത്. വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടുവെങ്കിലും ഇന്നും ഇതിന്റെ പേരില്‍ ദിവ്യ ഉണ്ണി ക്രൂശിക്കപ്പെടുന്നുണ്ട്. ഈയ്യടുത്ത് നല്‍കിയ അഭിമുഖങ്ങളിലും ദിവ്യ ഉണ്ണിയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു.
കല്യാണ സൗഗന്ധികത്തിലെ പാട്ടു രംഗവും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയും ദിവ്യ ഉണ്ണി ചെയ്യാന്‍ തയ്യാറായില്ലെന്നായിരുന്നു ഗോസിപ്പ് കോളങ്ങളെഴുതിയത്. മണിയുടെ നിറമായിരുന്നു നടിയുടെ പ്രശ്നമെന്നും റിപ്പോർട്ടുകള്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ വിനയന്‍. ഈ രണ്ട് സിനിമകളുടേയും സംവിധായകനാണ് വിനയന്‍.
കല്യാണ സൗഗന്ധികത്തെക്കുറിച്ച് വിനയന്‍ പങ്കിട്ട പോസ്റ്റിന് താഴെ ഒരാള്‍ ഇക്കാര്യം ചോദിച്ചെത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. ''കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലെന്നു ഒരു നടി പറഞ്ഞന്ന് വിനയന്‍ സാര്‍ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?'' എന്നായിരുന്നു കമന്റ്. എന്നാല്‍ ഇത് ആ സിനിമയല്ലെന്നും ആ നടി ദിവ്യ ഉണ്ണി അല്ലെന്നുമാണ് വിനയന്‍ പറയുന്നത്.
''അത് ഈ സിനിമ അല്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്‌ററന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.'' വിനയന്‍ പറയുന്നു.
''ദീലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു. കലാഭവന്‍ മണി കല്യാണ സൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നു'' എന്നാണ് വിനയന്‍ പറയുന്നത്.
''വാസന്തിയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാന്‍ സൂചിപ്പിച്ചിട്ടൊണ്ട്.ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്'' എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates