ചെന്നൈ: രജനികാന്ത് ചിത്രം ജയിലർ 2 വിന്റെ സെറ്റിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ജയിലർ 2 ആർട് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ കാർത്തികേയൻ (28) ആണ് മരിച്ചത്. സെറ്റ് നിർമിക്കുന്നതിനിടെ ഷോക്കേറ്റാണ് കാർത്തികേയൻ മരിച്ചത്. പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടം.
ഉടൻ തന്നെ സെറ്റിലുണ്ടായിരുന്നവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു, തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ കാനത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് അട്ടപ്പാടിയിലായിരുന്നു ജയലിര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, വിനായകൻ, ഹക്കിം ഷാ, മേഘ്ന രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2023 ൽ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2.
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ജൂൺ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിലും നിറയെ ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates