ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ഉർവശിയും ജയറാമും. ഇരുവരും കുടുംബപരമായും നല്ല അടുപ്പമുള്ളവരാണ്. ഇപ്പോഴിതാ ഉർവശിയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് ജയറാം പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കട്ടിലിന്റെ അടിയിൽ നിന്നിറങ്ങി വരുന്ന ഉർവശിയെ ആണ് താനാദ്യം കാണുന്നതെന്ന് ജയറാം പറഞ്ഞു.
ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയറാം. "1988 സെപ്റ്റംബറിൽ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഉർവശിയെ ഞാൻ ആദ്യം കാണുന്നത്. ഒരു ചെറിയ വീട്ടിലായിരുന്നു അതിന്റെ ഷൂട്ടിങ് നടന്നത്. അന്ന് കാരവനൊന്നും ഇല്ല.
ഉച്ചയ്ക്ക് കുറച്ചു നേരം വിശ്രമിക്കണമെങ്കിൽ ആ ഷൂട്ടിങ് നടക്കുന്ന വീടിന്റെ ഏതെങ്കിലുമൊക്കെ ഭാഗത്ത് എല്ലാവരും കൂടി പോയിരിക്കും. അല്ലെങ്കിൽ ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ ഒക്കെ പോയിരിക്കും. അങ്ങനെയാണ്. അപ്പോൾ അന്ന് കട്ടിലിൽ കിടക്കാൻ ഇടയില്ലാത്തതു കൊണ്ട് ഉർവശി കട്ടിലിന്റെ അടിയിൽ പോയി കിടന്ന് ഉറങ്ങി.
ഞാൻ വന്നപ്പോൾ എല്ലാവരോടും ചോദിച്ചു 'ഉർവശി എവിടെ', 'ഉർവശി എവിടെ' എന്ന്. അപ്പോൾ കട്ടിലിന്റെ അടിയിൽ നിന്ന് 'ഹലോ നമസ്കാരം, ഞാനാണ് ഉർവശി. ജയറാം അല്ലേ' എന്ന്.- അതാണ് ഉർവശിയും ഞാനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച".- ജയറാം പറഞ്ഞു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പരിമള ആൻഡ് കോ ആണ് ഉർവശിയും ജയറാമും ഒന്നിച്ചഭിനയിച്ച് തിയറ്ററിലെത്തുനുള്ള ചിത്രം.