തിരുവനന്തപുരം: 2024 സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റിക്ക് മുന്നിൽ മത്സരിക്കാൻ 128 സിനിമകൾ. രാജ്യാന്തരതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയവയും ബോക്സോഫീസിൽ വൻ കളക്ഷനുകൾ നേടിയ ചിത്രങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. പ്രാഥമിക ജൂറി സിനിമകള്‍ കണ്ടു തുടങ്ങി.
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മമ്മൂട്ടിയുടെ ഭ്രമയുഗം, മോഹൻലാലിന്റെ ബറോസ്, മലൈക്കോട്ടൈ വാലിബൻ, മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, മാര്‍ക്കോ, ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമ തുടങ്ങി നിരവധി സിനിമകളാണ് അവാർഡ് കമ്മിറ്റിക്ക് മുന്നിലെത്തിയിരിക്കുന്നത്. മത്സരത്തിനുള്ള 128 സിനിമകളില്‍ 53 ചിത്രങ്ങളും നവാഗതര്‍ സംവിധാനം ചെയ്തതാണ്.
ഇത്തവണ നവാഗത സംവിധായകനായി മത്സരിക്കുന്നവരിൽ ഒരാൾ മോഹൻലാൽ ആണ്. ബറോസ് എന്ന ചിത്രവുമായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. പണി എന്ന ചിത്രവുമായി ജോജു ജോർജും നവാഗത സംവിധായകരുടെ മത്സരത്തിനുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, വിജയരാഘവന്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരൊക്കെ മികച്ച നടനുള്ള മത്സരത്തിലുണ്ട്.
കനി കുസൃതി, അനശ്വര രാജന്‍, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ച നടിക്കായി മത്സരിക്കാനുണ്ട്. പ്രാഥമിക ജൂറി രണ്ടു സമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്‍സ്പേഴ്സണ്‍ ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്‍പേഴ്സണ്‍മാര്‍ ആയിരിക്കും.
അന്തിമ വിധിനിര്‍ണയ സമിതിയിലും ഇവര്‍ അംഗങ്ങളാണ്. പ്രകാശ്രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates