Lal Jose about Sachy വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'സച്ചിയുടെ തുടക്കം മീശമാധവനിലൂടെ, ആ കഥ ആര്‍ക്കുമറിയില്ല; കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞവന്‍...'; ഓര്‍മകളിലൂടെ ലാല്‍ ജോസ്

ഇനി നിങ്ങളെ വിടില്ല നമുക്കൊരു സിനിമ ചെയ്‌തേ പറ്റൂ

സമകാലിക മലയാളം ഡെസ്ക്

പറയാന്‍ ഏറെ കഥകള്‍ ബാക്കിവച്ചാണ് സച്ചി പോയത്. അയ്യപ്പനും കോശിയെന്ന സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചതിന് പിന്നാലെയായിരുന്നു ആ മരണം. സച്ചിയുടെ വേര്‍പാട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും സിനിമാസനേഹികള്‍ക്കും വലിയ ആഘാതമായിരുന്നു. സംവിധായകനായും തിരക്കഥാകൃത്തുമായുമെല്ലാം മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങിയ നിലകളിലെല്ലാം സച്ചിയെ മലയാളി അറിയും. എന്നാല്‍ സച്ചിയുടെ സിനിമയിലെ തുടക്കത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ദിലീപ് നായകനായ മീശമാധവനിലൂടെയാണ് സച്ചിയുടെ പേര് ആദ്യമായി സ്‌ക്രീനില്‍ തെളിയുന്നത്. മീശമാധവന്റെ സംവിധായകനായ ലാല്‍ ജോസ് ആ കഥ പങ്കുവെക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാല്‍ ജോസ് സച്ചിയേയും തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ഓര്‍ത്തെടുത്തത്. ലാല്‍ ജോസിന്റെ വാക്കുകള്‍:

രണ്ടാംഭാവമൊക്കെ കഴിഞ്ഞിരിക്കുന്ന സമയം. മീശമാധവന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. മീശമാധവന്റെ നിര്‍മാതാക്കളായ സുബൈറും സുധീഷുമാണ് രണ്ട് വക്കീലുമാര്‍ നിന്നെ കണ്ട് കഥ പറയാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്നത്. അവരോട് വരാന്‍ പറഞ്ഞു. രണ്ട് ചെറുപ്പക്കാര്‍ വന്നു കഥ പറഞ്ഞു. ഒരാളുടെ പേര് സച്ചിദാനന്ദന്‍, മറ്റേയാളുടെ പേര് സേതുമാധവന്‍. സച്ചിയും സേതുവും.

അവര്‍ ക്രൈം ത്രില്ലർ കഥയാണ് പറഞ്ഞത്. ക്രൈം ത്രില്ലറുകള്‍ അധികമില്ലാത്ത കാലമാണ്. തങ്ങളുടെ വക്കീല്‍ ജോലിക്കിടെ കണ്ടെത്തിയ കഥയായിരുന്നു. എഴുതി തുടങ്ങുന്ന സമയമാണ്. അവരുടെ ആദ്യത്തെ തിരക്കഥയായിരുന്നുവെന്ന് തോന്നുന്നു. അവര്‍ എഴുതിയത് കുറേയൊക്കെ എനിക്കിഷ്ടപ്പെട്ടു. എന്റേതായ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചു പറഞ്ഞു വിട്ടു. രണ്ടു പേരും നല്ല കോമണ്‍ സെന്‍സുള്ളവരായിരുന്നു. സച്ചിക്ക് സിനിമയ്ക്ക് പുറമേയുള്ള കാര്യങ്ങളില്‍ നല്ല അറിവായിരുന്നു. അന്ന് അങ്ങനെ പിരിഞ്ഞു.

മീശ മാധവനുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലൊക്കെ സുബൈര്‍ ചര്‍ച്ച ചെയ്തിരുന്നത് സച്ചിയുമായിട്ടായിരുന്നു. അതൊന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് മീശമാധവന്റെ ടൈറ്റില്‍ ചെയ്യുമ്പോള്‍ നിര്‍മാതാവിന്റെ ഭാഗത്തു നിന്നും കൊണ്ടു വന്ന ലിസ്റ്റില്‍ നിയമോപദേഷ്ടാവിന്റെ പേര് സച്ചിദാനന്ദന്‍ എന്നായിരുന്നു. ആരാണിതെന്ന് ചോദിച്ചപ്പോഴാണ് അന്ന് കഥ പറയാന്‍ വന്ന രണ്ടു പേരില്‍ ഒരാളാണെന്ന് പറയുന്നത്. പിന്നീട് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി പ്രശസ്തനായ സച്ചിയുടെ പേര് ആദ്യമായി എഴുതിക്കാണിക്കുന്നത് മീശ മാധവനിലാണ്. ആര്‍ക്കും അത് അറിയില്ല. അങ്ങനൊരു നിയോഗവുമുണ്ടായി ആ സിനിമയ്ക്ക്.

പിന്നീട് പലവട്ടം കണ്ടുമുട്ടി. കാണുമ്പോഴൊക്കെ നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് പറയാറുണ്ടായിരുന്നു. നല്ല ഐഡിയ ഉണ്ടാകുമ്പോള്‍ പറയാന്‍ ഞാന്‍ പറയുമായിരുന്നു. അവസാനമായി സച്ചിയെ കാണുന്നത് എറണാകുളത്ത് ബിജു മേനോന്റെ ഫ്‌ളാറ്റില്‍ വച്ചാണ്. അന്ന് അയ്യപ്പനും കോശിയും റിലീസായി വലിയ വിജയമായി നില്‍ക്കുന്ന സമയമാണ്. എന്നെ കണ്ടതും സച്ചി പതിവു പോലെ, ഇനി നിങ്ങളെ വിടില്ല നമുക്കൊരു സിനിമ ചെയ്‌തേ പറ്റൂവെന്ന് പറഞ്ഞു.

സച്ചി ഇപ്പോള്‍ എന്നെക്കാള്‍ സക്‌സസ് ഫുള്‍ സംവിധായകന്‍ ആണ്. ഇത്ര വലിയ സംവിധായകനായ നിനക്ക് നല്ലൊരു തിരക്കഥ കിട്ടിയാല്‍ അത് നീയല്ലേ ചെയ്യുള്ളൂ, എനിക്ക് തരില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. എന്റെ കയ്യിലുള്ള കഥകളെല്ലാം പറയാം നിങ്ങള്‍ക്ക് ഇഷ്ടമായത് നമുക്ക് ചെയ്യാമെന്നായിരുന്നു മറുപടി. അപ്പോള്‍ തന്നെ ഒരു കഥയുടെ ത്രെഡ് പറയുകയും ചെയ്തു. രസകരമായൊരു കഥയായിരുന്നു. സംവിധായകനും നായകനും തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയായിരുന്നു. ഒരു ഫ്രെയിം ആകുമ്പോള്‍ എന്നോട് പറയൂവെന്ന് പറഞ്ഞു. അന്നാണ് ഞങ്ങള്‍ തമ്മില്‍ അവസാനമായി കാണുന്നത്.

ചിലര്‍ അങ്ങനെയാണ് ഒരു കൊള്ളിയാന്‍ വന്ന് മിന്ന് പോകുന്നത് പോലെ പോകും, സച്ചി അങ്ങനെയാണ്. സച്ചിയുടെ മരണം ഏത് സംവിധായകനും കൊതിക്കുന്ന മരണമാണ്. അത് വളരെ നേരത്തെയായിപ്പോയിയെന്ന് മാത്രം. വലിയൊരു വിജയത്തിന് ശേഷം മരിക്കുക എന്നതാണ് ഞാന്‍ എപ്പോഴും കാണാറുള്ള സ്വപ്നം. പരാജയത്തിന് ശേഷം മരിക്കുന്നത് സങ്കടമാണ്. വിജയം കിട്ടാതെ മരിക്കുന്നത് സങ്കടമായിരിക്കുമെന്നാണ് തോന്നുന്നത്. സച്ചിയ്ക്ക് ആ ഭാഗ്യമുണ്ടായി. ആളുകളുടെ സ്‌നേഹം ലഭിച്ചു നില്‍ക്കുമ്പോഴായിരുന്നു മരണം. വളരെ നേരത്തെ സംഭവിച്ചുവെന്നതില്‍ വേദനയും ദുഖവുമുണ്ട്.

Director Lal Jose remembers director and writer Sachy. recalls how his name first appeared in screen on Meesha Madhavan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT