Pradeep Ranganathan ഇന്‍സ്റ്റഗ്രാം
Entertainment

'അന്നൊരു സ്‌ക്രിപ്റ്റുമായി എന്റെ കാറില്‍ കയറിയ ചെറുപ്പക്കാരന്‍, ഇന്ന് തമിഴിന്റെ ഹിറ്റ്‌മേക്കര്‍'; പ്രദീപ് രംഗനാഥിനെക്കുറിച്ച് മലയാളി ഡ്രൈവറുടെ വിഡിയോ

മെസേജ് അയച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അദ്ദേഹം കണ്ടിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

തമിഴകത്തെ പുത്തന്‍ താരോദമാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായി കടന്നു വന്ന് പിന്നീട് നായകനായി മാറുകയായിരുന്നു പ്രദീപ്. തുടര്‍ച്ചയായി മൂന്ന് നൂറ് കോടി സിനിമകള്‍ സമ്മാനിച്ച് തമിഴിലെ യൂത്തന്മാരിലെ മിന്നും താരമായിരിക്കുകയാണ് പ്രദീപ്. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് പ്രദീപ് കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതുമെല്ലാം.

പ്രായം കൊണ്ട് ചെറുപ്പമാണെങ്കിലും പ്രദീപ് രംഗനാഥന്റെ താര ജീവിതത്തിലേക്കുള്ള യാത്ര ദീര്‍ഘവും പ്രതിസന്ധികള്‍ നിറഞ്ഞതുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദീപ് രംഗനാഥനിനെ കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള മലയാളി യുവാവിന്റെ വാക്കുകള്‍ വൈറലാവുകയാണ്. തന്റെ ആദ്യ സിനിമ സാധ്യമാക്കിയെടുക്കാന്‍ ഓടി നടക്കുന്ന ചെറുപ്പക്കാരനെക്കുറിച്ചാണ് ഫാസില്‍ മുസ്തഫ എന്ന യുവാവ് പറയുന്നത്. ആ വാക്കുകളിലേക്ക്:

2018 ല്‍ ഞാന്‍ ചെന്നൈയില് പഠിച്ചു കൊണ്ടിരിക്കുന്ന സമയം. പാര്‍ട്ട് ടൈം ജോലിയൊക്കെ ചെയ്തിരുന്നു. ഒരു ദിവസം യൂബര്‍ ഓടിച്ചു കൊണ്ടിരിക്കെ രാത്രി എട്ട് മണിയ്ക്ക് എയര്‍പോര്‍ട്ടില്‍ നിന്നൊരു പിക്ക് അപ്പ് വന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ഇസിആറിലേക്കായിരുന്നു. ഏകദേശം 45 മിനുറ്റുണ്ടാകും യാത്ര. 27 വയസുള്ള ചെറുപ്പക്കാരനായിരുന്നു വണ്ടിയില്‍ കയറിയത്. ഞങ്ങള്‍ പരിചയപ്പെട്ടു.

എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ് ഏകദേശം ഓക്കെയായിട്ടുണ്ട്. എങ്കിലും സ്ട്രഗ്‌ളിങ് തന്നെയാണെന്നും പറഞ്ഞു. ഒന്ന് രണ്ട് ആള്‍ക്കാരെ കാണാനുണ്ടായിരുന്നുവെന്നും പറഞ്ഞു. ഞാനൊരു മ്യുസീഷ്യനാണെന്നും ഇവിടെ പഠിക്കുകയാണെന്നുമൊക്കെ പറഞ്ഞു. നമ്പറൊക്കെ വാങ്ങിയാണ് ഇസിആറില്‍ ഇറക്കിയത്. ഒരു വര്‍ഷം കഴിഞ്ഞ് കോമാളി എന്നൊരു സിനിമ ഇറങ്ങി. തമിഴിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ജയം രവി ആയിരുന്നു നായകന്‍. സംവിധാനം ചെയ്തത് എനിക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന അയാളായിരുന്നു. ഒരുപാട് അഭിമാനം തോന്നി.

എനിക്ക് അയാളുടെ കഷ്ടപ്പാട് എന്നോട് പറഞ്ഞത് ഓര്‍മ വന്നു. പിന്നെ അയാളെക്കുറിച്ച് ഒരു വിവരവുമില്ല. പിന്നീട് കാണുന്നത് പാന്‍ ഇന്ത്യന്‍ വൈറലായ ലവ് ടുഡേ എന്ന സിനിമയിലാണ്. സംവിധാനം ചെയ്തതും നായകനായതും പ്രദീപ് രംഗനാഥന്‍. സത്യം പറഞ്ഞാല്‍ എന്റെ കിളി പോയി. അയാളെ കാണുമ്പോള്‍ ഇത്രയും അടിപൊളി പെര്‍ഫോമര്‍ ആണെന്ന് കരുതിയിരുന്നില്ല. ഒരു പാവം സാധു മനുഷ്യന്‍. അധികമൊന്നും സംസാരിക്കുമായിരുന്നില്ല. ഞാന്‍ മെസേജ് അയച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അദ്ദേഹം കണ്ടിട്ടില്ല. പിന്നെ ഡ്രാഗണ്‍ ഇറങ്ങി വേറെ ലെവല്‍ ഹിറ്റായി.

ഇപ്പോള്‍ ഡ്യൂഡ് കണ്ട് വരികയാണ്. ഞാന്‍ വളരെയധികം ഇമോഷണലായി. നിങ്ങളോട് ഇതൊക്കെ പറയണമെന്ന് തോന്നി. അന്ന് സ്‌ക്രിപ്റ്റും പിടിച്ച് ഓടി നടന്നിരുന്നയാള്‍ ഇന്ന് തമിഴ് സിനിമയിലൊരു താരമായി നില്‍ക്കുകയാണ്. അഭിമാനം തോന്നുന്നു. നമ്മള്‍ എന്ത് കാര്യത്തെയാണോ ആത്മാര്‍ത്ഥമായി പിന്തുടരുന്നത് ഒരു നാള്‍ അത് നേടിയെടുക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രദീപ് രംഗനാഥന്‍.

Malayalee infulencer recalls how he met Pradeep Ranganathan in his chennai days as a uber driver.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT