ഏഴ് വർഷത്തിന് ശേഷം തമിഴ് സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ഡി55 ലൂടെയാണ് മമ്മൂട്ടി തമിഴിലേക്ക് വീണ്ടുമെത്തുന്നത്. ധനുഷിനൊപ്പം മമ്മൂട്ടി എത്തുന്നു എന്നത് സിനിമാ പ്രേക്ഷകരെയും ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.
മമ്മൂട്ടിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റും നിർമാതാക്കളായ വണ്ടർബാർ ഫിലിംസ് പങ്കുവച്ചിട്ടുണ്ട്. 'ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്. അതേസമയം മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു.
രാജ്കുമാർ പെരിയസാമി തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. ശിവകാർത്തികേയൻ നായകനായെത്തിയ ബ്ലോക്ബസ്റ്റർ ചിത്രം അമരന്റെ സംവിധായകനാണ് രാജ്കുമാർ പെരിയസാമി. നിലവിൽ അടൂർ ഗോപാലകൃഷ്ണൻ ചിത്രം പദയാത്രയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മമ്മൂട്ടി.
പദയാത്രയുടെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും മമ്മൂട്ടി ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യുക. ധനുഷിനും മമ്മൂട്ടിക്കും പുറമേ സായ് പല്ലവിയും ഡി55 ന്റെ ഭാഗമായിട്ടുണ്ട്. മാരി 2 വിന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഡി 55. നടി ശ്രീലീലയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അമരന് ശേഷം രാജ്കുമാർ പെരിയസാമിയും സായ് പല്ലവിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സായ് അഭ്യങ്കാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ പേരൻപ് ആണ് ഇതിന് മുൻപ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates