Muralee Thummarukudy on Lokah 
Entertainment

'ശരിക്കും പേടിക്കേണ്ടതാണ്, സത്യത്തില്‍ ചിരിയാണ് വന്നത്'; 'കഥയില്ലാത്തൊരു ലോക'മെന്ന് മുരളി തുമ്മാരുകുടി

കഥ അന്വേഷിച്ചു നടക്കുന്ന കഥാപാത്രങ്ങളെ ആണ് കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്രയെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. കഥയില്ലാത്ത സിനിമയാണ് ലോകയെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്. ശരിക്കും പേടിക്കേണ്ടതാണ്. സത്യത്തില്‍ ചിരിയാണ് വന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഥയില്ലാത്തൊരു ലോക(o)

വളരെ ചെറുപ്പത്തില്‍, വീട്ടില്‍ വൈദ്യുതി ഒന്നും ഇല്ലാതിരുന്ന കാലത്താണ് കള്ളിയങ്കാട്ടു നീലിയുടെ കഥ വല്യച്ഛന്‍ പറഞ്ഞു തന്നത്. അന്ന് രാത്രി പേടിച്ച് ഉറങ്ങിയില്ല. പിന്നീട് നീലിയെക്കുറിച്ച് കേള്‍ക്കുന്നത് എഴാച്ചേരി രാമചന്ദ്രന്റെ 'നീലി' എന്ന അതിമനോഹരമായ കവിത ശ്രീകാന്ത് പാടുമ്പോഴാണ്. ഒരു വ്യത്യസ്തമായ വീക്ഷണമാണ് എഴാച്ചേരി ആ കവിതയില്‍ പങ്കുവെക്കുന്നത്. ഭയമല്ല, ചെറിയൊരു ദുഃഖമാണ് അത് നമ്മില്‍ ബാക്കിയാക്കുന്നത്. ഇന്നലെ ലോക കണ്ടു. നീലിയുടെ പാരമ്പര്യമായിട്ടാണ് കഥ പറഞ്ഞുവെയ്ക്കുന്നത്.

ദുബായില്‍ ദെയ്റ സിറ്റി സെന്ററിലെ മാക്‌സ് തീയേറ്ററില്‍, ഗംഭീരമായ സൗണ്ട് സംവിധാനങ്ങളെല്ലാം ഉണ്ട്. നൂറു കോടി, ഇരുന്നൂറു കോടി എന്നൊക്കെ കേട്ടിരുന്നെങ്കിലും തീയേറ്ററില്‍ അധികം ആളൊന്നും ഉണ്ടായിരുന്നില്ല. യക്ഷിക്കഥ ആകുമ്പോള്‍ പേടിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അത് അസ്ഥാനത്തായിരുന്നു എന്ന് വഴിയേ മനസ്സിലായി. ബാംഗ്ലൂരിലാണ് സംഭവം നടക്കുന്നത്. ബാംഗ്‌ളൂര്‍ ആകുമ്പോള്‍ ടെക്കി പിള്ളേരും അവര്‍ ഒരുമിച്ചുള്ള രാത്രി പാര്‍ട്ടിയും അല്പം കഞ്ചാവും ഒക്കെ സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലോ.

അതിന്റിടയില്‍ സൂപ്പര്‍ വുമണും, യക്ഷിക്കഥയും, കുന്തങ്ങളും, മെഷീന്‍ ഗണ്ണും, പൂജ ദ്രവ്യങ്ങളും, കഞ്ചാവും, പഴയ രാജാവും പുതിയ ഹോം മിനിസ്റ്ററും, ചാത്തനും ഗരുഡ ഫോഴ്‌സും, എന്തിന് എന്‍ ഐ എ വരെ ഉണ്ട്. പട്ടിയുണ്ട്, പൂച്ചയുണ്ട്. പട്ടിയും പൂച്ചയും ഒക്കെ നന്നായി അഭിനയിച്ചിട്ടുമുണ്ട്.

കഥാപാത്രങ്ങള്‍ക്കൊന്നും അഭിനയത്തിന്റെ ആവശ്യമില്ല. ഒരു കഥ അന്വേഷിച്ചു നടക്കുന്ന കഥാപാത്രങ്ങളെ ആണ് രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ കണ്ടത്. തീയേറ്ററില്‍ നിന്നും പോരുമ്പോള്‍ ഒരു കഥാപാത്രവും കൂടെ പോരുന്നില്ല.

അവസാന ഭാഗം ഒക്കെ ആകുമ്പോള്‍ മൊത്തം വയലന്‍സ് ആണ്. സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ട്. ദംഷ്ട്രകള്‍ ഉപയോഗിച്ച് കഴുത്തില്‍ നിന്നും അത്യാവശ്യത്തിന് ബ്ലഡ്ഡ് ബാഗില്‍ നിന്നും യക്ഷി ചോര കുടിക്കുന്നുമുണ്ട്. മൊത്തം സറൗണ്ട് സൗണ്ട്. കാതടപ്പിക്കുന്ന ഒച്ചയും ബഹളവും വെടിയും കത്തിക്കുത്തും ഒക്കെയുണ്ട്. അടുത്ത സീറ്റില്‍ ഒന്നും ആരുമില്ല. ശരിക്കും പേടിക്കേണ്ടതാണ്. സത്യത്തില്‍ ചിരിയാണ് വന്നത്.

കള്ളിയാങ്കാട്ടെ നീലിയുടെ 'കണ്ണുകളില്‍ ഇപ്പോഴും തീനാളമുണ്ടെന്ന് കാട് പറയുന്നതും കാറ്റു പറയുന്നതും കവിത പറയുന്നതും കള്ളം' എന്ന് എഴാച്ചേരി...

മുരളി തുമ്മാരുകുടി

Muralee Thummarukudy slams Lokah Chapter 1: Chandra. Says the film doesn't have any story at all. says he didn't fear but laughed at Neeli.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT