ടിവികെ നേതാവ് ആധവ് അർജുന രജനികാന്തിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് രജനികാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന ആരോപിച്ചത്. ഇതിന് മറുപടിയുമായി രജനികാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇതിന് "കാലം കാത്തിരുന്ന് മറുപടി നൽകുമെന്ന്" അദ്ദേഹം പറഞ്ഞു. അതോടൊപ്പം ടിവികെ നേതാവ് നടത്തിയ പരാമർശം "അസത്യം" ആണെന്നും അദ്ദേഹം വ്യക്തമാക്കി. "കാലം സംസാരിക്കില്ല, പക്ഷേ കാത്തിരിക്കുകയും ഉത്തരം നൽകുകയും ചെയ്യും"- എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും, മന്ത്രിമാർക്കും, അഭ്യുദയകാംക്ഷികൾക്കും, ആരാധകർക്കും രജനികാന്ത് നന്ദിയും അറിയിച്ചിട്ടുണ്ട്. അതേസമയം അർജുനയുടെ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി പരാമർശത്തെ എതിർത്ത് രംഗത്തെത്തി. രാഷ്ട്രീയമായി മര്യാദയില്ലാത്ത പ്രസ്താവനയാണെന്ന് പറഞ്ഞ അദ്ദേഹം, രജനികാന്തിനെ പ്രതിരോധിക്കാൻ രംഗത്തെത്തി. രാഷ്ട്രീയത്തിനപ്പുറം ആദരിക്കപ്പെടുന്ന ഒരു സിനിമാ വ്യക്തിത്വമാണ് രജനികാന്ത്.
അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന രീതിയിൽ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമാണ്, അങ്ങനെ ചെയ്യാതിരിക്കുന്നതും അവകാശം തന്നെ. അദ്ദേഹം തന്റെ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്, അവയെ ബഹുമാനിക്കണമെന്നും പളനിസ്വാമി പറഞ്ഞു.
പരാമർശങ്ങൾ രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതാവ് കെ അണ്ണാമലൈയും അർജുനയെ വിമർശിച്ച് രംഗത്തെത്തി. മൂന്ന് പതിറ്റാണ്ടോളം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സജീവമായി നിലനിർത്തിയ രജനികാന്ത്, ആരോഗ്യപരമായ കാരണങ്ങളും കോവിഡ്-19 പാൻഡെമിക്കും ചൂണ്ടിക്കാട്ടി 2020 ൽ ഔദ്യോഗികമായി പിന്മാറുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates