റെക്കോർഡുകളെല്ലാം മറികടന്ന് 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകനായ ജമീൽ ജമാലി എന്ന കഥാപാത്രമായി നടൻ രാകേഷ് ബേദിയും എത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ ചിത്രത്തിലെ നായികയായ സാറ അർജുനോടുള്ള രാകേഷ് ബേദിയുടെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
വേദിയിലേക്ക് കടന്നുവന്ന സാറയുടെ ഷോൾഡറിൽ ചുംബിച്ചു കൊണ്ടായിരുന്നു രാകേഷ് സ്വാഗതം ചെയ്തത്. ഇപ്പോഴിതാ തന്റെ ആ പ്രവർത്തി സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പറയുകയാണ് രാകേഷ് ബേദി. റെഡ് എഫ്എം പോഡ്കാസ്റ്റിലാണ് രാകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഒരു ചെറിയ സംഭവം ഉണ്ടായി. ധുരന്ധറിൽ എന്റെ മകളായി അഭിനയിച്ച പെൺകുട്ടിയാണ് സാറ അർജുൻ. ഷൂട്ടിങ് സമയത്ത്, അവൾ വരുമ്പോഴെല്ലാം, ഞാൻ അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിക്കുമായിരുന്നു - ഒരു മകളെപ്പോലെ. പേടിക്കണ്ട, നമ്മളിന്ന് ഒന്നിച്ച് വലിയൊരു സീൻ ആണ് ചെയ്യുന്നത് എന്നൊക്കെ ഞാൻ വെറുതെ പറയുമായിരുന്നു.
എന്നാൽ ട്രെയ്‌ലർ ലോഞ്ചിൽ, ഞാൻ അവളെ അതേ രീതിയിൽ അഭിവാദ്യം ചെയ്തപ്പോൾ, ആളുകൾ പല രീതിയിൽ കാര്യങ്ങൾ എഴുതി പിടിപ്പിക്കാൻ തുടങ്ങി. ഞാൻ എപ്പോഴും അവളോട് ഇങ്ങനെയാണ് പെരുമാറിയിട്ടുള്ളത്".- രാകേഷ് പറഞ്ഞു. "ഭാഗ്യവശാൽ, ചില ആളുകൾ എന്റെ ഭാഗം കേട്ടു. പക്ഷേ സത്യം പറയാലോ, ആളുകൾക്ക് സംസാരിക്കാൻ എന്തെങ്കിലും ഒരു കാരണം മാത്രമേ ആവശ്യമുള്ളൂ.
തീർച്ചയായും ഈ വിജയം പ്രതീക്ഷിക്കാതെ കിട്ടിയ ഒന്നാണ്. ഇതുപോലൊരു ഹിറ്റ് ആരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകില്ല. അതിപ്പോൾ നടനായാലും എഴുത്തുകാരനായാലും സംവിധായകാനായാലും". - രാകേഷ് ബേദി കൂട്ടിച്ചേർത്തു.
സാറയോട് രാകേഷ് ചെയ്തത് ശരിയായില്ല എന്നായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ നടനെതിരെ ഉയർന്ന പ്രധാന വിമർശനം. രാകേഷ് ബേദി അവതരിപ്പിച്ച ജമീൽ ജമാലിയുടെ മകളായ യലീന ജമാലി എന്ന കഥാപാത്രമായാണ് സാറ അർജുൻ ചിത്രത്തിലെത്തിയത്.
മാർച്ച് 19 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ധുരന്ധർ തിയറ്ററുകളിലെത്തിയത്. 850 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates