വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോയില്‍ ചോദ്യവുമായി രഞ്ജിനി ഹരിദാസ്. ഇത്രയും നാള്‍ എവിടെയായിരുന്നു എന്നാണ് രഞ്ജിനി ഹരിദാസ് മോദിയോട് ചോദിക്കുന്നത്. മോദിയുടെ വിഡിയോയുടെ കമന്റ് ബോക്‌സിലെത്തിയാണ് രഞ്ജിനിയുടെ ചോദ്യം. സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് രഞ്ജിനി നേരത്തെ സമരവേദിയിലെത്തിയിരുന്നു.
സമാധാനപരമായി പ്രതിഷേധിച്ച കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനമാണ്. ഡല്‍ഹി പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്ത ആളുകളും ചേര്‍ന്ന് തീവ്രവാദികളെപ്പോലെയാണ് അവരെ ആക്രമിച്ചതെന്നും രഞ്ജിനി പറയുന്നു. രാജ്യത്തിന്റെ ഭാവിയെ നിശബ്ദരാക്കുകയല്ല, ചര്‍ച്ചയ്ക്കുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരുന്നതെന്നും രഞ്ജിനി പറയുന്നു.
'നിങ്ങള്‍ രാജ്യത്തിന്റെ നേതാവാണ്. ഇന്ത്യയിലെ യുവാക്കളുടെ പ്രശ്നങ്ങള്‍ വളരെ ഗൗരവമേറിയതാണ്. അവര്‍ക്കുവേണ്ടി നിങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമാണ് വിദ്യാഭ്യാസം. അതിന്റെ വിശ്വാസ്യത ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിന്റെ തലപ്പത്തുള്ള വ്യക്തിയെ നീക്കം ചെയ്തുകൊണ്ട് സമ്പൂര്‍ണ്ണമായ അഴിച്ചുപണിയാണ് വേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ പോലും നീതി അകലെയല്ല. അവരുടെ ആവശ്യം അംഗീകരിക്കണം. അവരുടെ ശബ്ദം കേട്ടുവെന്നും ഒപ്പം നിന്നുവെന്നും തെളിയിക്കണം' എന്നാണ് രഞ്ജിനി പറയുന്നത്.
പ്രധാനമന്ത്രിയുടെ വിഡിയോക്ക് കമന്റുമായി നിരവധി പേരെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ താരങ്ങളും ഇന്‍ഫ്‌ളുവേഴ്‌സുമെല്ലാം എത്തിയിട്ടുണ്ട്. യൂട്യൂബര്‍ ധ്രൂവ് റാഠിയും പ്രതികരണമായെത്തി. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ രണ്ട് മിനിറ്റ് പോലും സംസാരിക്കാന്‍ മോദിക്കാകുന്നില്ല.അദ്ദേഹത്തിന്റെ കണ്ണുകളുടെ ചലനം ശ്രദ്ധിച്ചാല്‍ അത് മനസിലാകുമെന്നായിരുന്നു ധ്രൂവ് റാഠിയുടെ പരിഹാസം.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോയില്‍ പറഞ്ഞത്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കും. അടുത്തയാഴ്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാത്രി 11:52 ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates