തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഷറഫുദ്ദീൻ. മുന്നറിയിപ്പുകളില്ലാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വലിയ പിഴയും ശക്തമായ നിയമനടപടിയും കൊണ്ടുവരണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റിനെതിരെയും നടപടി ഉണ്ടാകണം.
ഇന്ത്യ മുഴുവൻ ഇത് കർശനമായി നടപ്പാക്കേണ്ടതാണ്. കുറഞ്ഞത് കേരളത്തിലെങ്കിലും നമുക്ക് ഇത് ശക്തമായി ആരംഭിക്കാം. ഒരു പരിശോധനയും ഒരു പിഴയും ഒരാളുടെ ജീവൻ രക്ഷിക്കുമെങ്കിൽ, അത് നടപ്പാക്കാൻ ഒരു അപകടം കൂടി കാത്തിരിക്കേണ്ടതില്ലെന്നും ഷറഫുദ്ദീൻ പറഞ്ഞു.
"ഇന്ന് കേരളത്തിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ വളരെ ഗൗരവമായി ചോദിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ദേശീയപാതകളിൽ, പ്രത്യേകിച്ച് ദീർഘദൂര സർവീസ് നടത്തുന്ന നാഷണൽ പെർമിറ്റ് ലോറികളും ട്രക്കുകളും, രാത്രിയിൽ യാതൊരു മുന്നറിയിപ്പ് സിഗ്നലുകളും നൽകാതെ റോഡരികിലും ചിലപ്പോൾ റോഡിന്റെ ഭാഗം കയ്യേറിയും പാർക്ക് ചെയ്യുന്നത് പതിവായി കാണുന്ന കാഴ്ചയാണ്.
പല വാഹനങ്ങളിലും ശരിയായ റിഫ്ലക്ടറുകൾ ഇല്ല, ടെയിൽ ലാമ്പുകൾ പ്രവർത്തിക്കുന്നില്ല, ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നില്ല, പാർക്ക് ചെയ്തിരിക്കുന്ന വാഹനം ദൂരെ നിന്ന് തിരിച്ചറിയാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുമില്ല. രാത്രിയിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുന്നിൽ ഇത്തരത്തിൽ ഒരു വലിയ ട്രക്ക് ഇരുട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് ഒരു അപകടക്കെണിക്ക് തുല്യമാണ്. ഇത് ഒരു ചെറിയ ട്രാഫിക് നിയമലംഘനമായി കാണരുത്.
മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ അശ്രദ്ധയായി തന്നെ കാണണം. കേരള സർക്കാരിനോടും മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും അഭ്യർഥിക്കുന്നു. നാഷണൽ പെർമിറ്റ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ റിഫ്ലക്ടറുകൾ, ടെയിൽ ലാമ്പുകൾ, ബ്രേക്ക് ലൈറ്റുകൾ, ഹസാർഡ് ലൈറ്റുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കണം.
ഹൈവേയിൽ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വലിയ പിഴയും ശക്തമായ നിയമനടപടിയും കൊണ്ടുവരണം. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റിനെതിരെയും നടപടി ഉണ്ടാകണം. ഇന്ത്യ മുഴുവൻ ഇത് കർശനമായി നടപ്പാക്കേണ്ടതാണ്. കുറഞ്ഞത് കേരളത്തിലെങ്കിലും നമുക്ക് ഇത് ശക്തമായി ആരംഭിക്കാം.
ഒരു പരിശോധനയും ഒരു പിഴയും ഒരാളുടെ ജീവൻ രക്ഷിക്കുമെങ്കിൽ, അത് നടപ്പാക്കാൻ ഒരു അപകടം കൂടി കാത്തിരിക്കേണ്ടതില്ല. റോഡിൽ ഒരാളുടെ അശ്രദ്ധയ്ക്ക് മറ്റൊരാളുടെ ജീവൻ വിലയാകരുത്. ഞാൻ വീണ്ടും പറയുന്നു. ഈ സംവിധാനത്തെയോ ഈ തൊഴിൽ ചെയ്യുന്നവരെയോ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശത്തോടെയല്ല ഞാൻ ഇത് പറഞ്ഞത്.
ചരക്ക് ലോറികൾ ഇല്ലെങ്കിൽ നമ്മുടെ നിത്യജീവിതം തന്നെ വലിയ രീതിയിൽ ബാധിക്കുമെന്ന പൂർണ ബോധ്യം എനിക്കുണ്ട്. നാലും അഞ്ചും ദിവസം തുടർച്ചയായി ഓടിയെത്തുന്ന ഡ്രൈവർമാർക്ക് സുരക്ഷിതമായി വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്. പക്ഷേ ജീവനുണ്ടെങ്കിൽ മാത്രമല്ലേ ജീവിതമുള്ളൂ.
അതുകൊണ്ടുതന്നെ ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമകേന്ദ്രങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം, റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ റിഫ്ലക്ടർ, ടെയിൽ ലാമ്പ്, ഹസാർഡ് ലൈറ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും പാലിക്കപ്പെടണം.
കേരളത്തിലെ റോഡുകൾ പുതിയതും മികച്ചതുമാകുന്നതിനൊപ്പം നമ്മുടെ റോഡ് സുരക്ഷാ സംവിധാനങ്ങളും നിയമങ്ങളും അതിനനുസരിച്ച് മെച്ചപ്പെടണം. ഇത് ലോറി ഡ്രൈവർമാർക്കെതിരെയുള്ള ഒരു നിലപാടല്ല. അവരുടെയും റോഡിലൂടെ യാത്ര ചെയ്യുന്ന ഓരോ മനുഷ്യന്റെയും ജീവൻ ഒരുപോലെ സുരക്ഷിതമാക്കണമെന്ന ആവശ്യമാണ്".- ഷറഫുദ്ദീൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates