വാഴ 2വിലൂടെ ജനം തിരിച്ചറിഞ്ഞ ജീവിതമാണ് ഷിബന്‍ ലാലിന്റേത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ നിലത്ത് വീണ ഷിബന്റെ വിഡിയോ കഴിഞ്ഞ കുറേ കാലമായി വിഷുക്കാലത്ത് മലയാളി ആഘോഷിച്ചിരുന്നു. എന്നാല്‍ അതിന് പിന്നില്‍ ഒരച്ഛന്റെ വേദനയുണ്ടെന്ന് മലയാളി തിരിച്ചറിഞ്ഞത് വാഴ 2വിലൂടെയാണ്. ഇപ്പോഴിതാ അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് വിവരിക്കുകയാണ് ഷിബന്‍ ലാല്‍. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
അത് എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഞാനും എന്റെ മകനെ സന്തോഷിപ്പിക്കാനാണ് പടക്കം പൊട്ടിച്ചത്. പൊട്ടുന്നത് ഷൂട്ട് ചെയ്യുക, അതിനകത്ത് ഹാപ്പി വിഷു എന്നെഴുതി കാണിക്കുക. എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ഉദ്ദേശിച്ച ഫലം കിട്ടിയില്ല, നേരത്തെ തിരിച്ചുള്ള ഫലമാണ് കിട്ടിയത്.
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളും അനിയന്മാരും മകന്റെ കൂട്ടുകാരുമെല്ലാമുണ്ട്. വിഷുവിന്റെ അന്ന് ഉച്ചയ്ക്ക് അനിയന്‍ ഗുണ്ട് കൊണ്ടു വന്നു. ഞാനത് പൊട്ടിക്കാന്‍ തയ്യാറായി. മറ്റാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ അടുത്തുള്ള ചേട്ടന്‍ ഠോ എന്ന ശബ്ദമുണ്ടാക്കി എന്നെ പേടിപ്പിച്ചു. അതില്‍ എന്റെ ശ്രദ്ധ പോയി. പൊട്ടിയെന്ന ധാരണയില്‍ ഞാന്‍ തിരിച്ചോടി.
ചെരുപ്പിന്റെ അറ്റം മടങ്ങി സ്ലാബും റോഡും ചേരുന്ന ഭാഗത്ത് വീണു. ഇന്നത്തെ അവസ്ഥയായിരുന്നെങ്കില്‍ ആ വീഴ്ചയില്‍ ഞാന്‍ മരിച്ചു പോയേനെ. ഞാന്‍ വീണിടത്തു സ്ലാബ് പൊക്കിയതിനാല്‍ എഡ്ജ് ആയിരുന്നു. നെഞ്ചടിച്ച് വീണു. കാലിന്റെ തള്ളവിരല്‍ പൊളിഞ്ഞു. പക്ഷെ ഇതൊക്കെ കണ്ടിട്ടും ആരും എന്നെ എടുക്കാന്‍ വന്നില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകനല്ലാതെ. സിനിമയില്‍ കാണിച്ചതു പോലെ തന്നെയായിരുന്നു.
അത് കോമഡിയ്ക്ക് വേണ്ടി ചെയ്തതായിരുന്നില്ല. ആളുകള്‍ കോമഡിയാക്കി. പതിനെട്ട് വര്‍ഷമായി മദ്യപാനം നിര്‍ത്തിയ എന്നെ മദ്യപാനിയാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നൊക്കെ മോശമായ കമന്റുകള്‍ വന്നു. ഓരോ വിഷുവും ദീപാവലിയും വരുമ്പോള്‍ ഞാന്‍ എന്റെ ഫോണ്‍ ഓഫാക്കി വെക്കും. ഭാര്യ വീട്ടില്‍ പോകില്ല. പുറത്തിറങ്ങില്ല. മുറിയില്‍ തന്നെയായിരിക്കും. കാണാന്‍ വന്ന യൂട്യൂബര്‍മാര്‍ റോഡും മതിലുമൊക്കെ എടുത്തിട്ടു പോകും. ഞാന്‍ അനുഭവിച്ച വേദന ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല. ഇപ്പോഴും അത് പറയുമ്പോള്‍ എനിക്ക് സങ്കടം വരും.
കല്യാണം കൂടാന്‍ പോലും വയ്യ. അടുത്ത സുഹൃത്ത് മരിച്ചിട്ടു പോലും അവിടെ പോയി നില്‍ക്കാനായില്ല. ആളുകള്‍ എന്തോ സെലിബ്രിറ്റിയെപ്പോലെയാണ് കണ്ടത്. ആളുകള്‍ എന്നോട് കാണിച്ചത് ക്രൂരതയായിരുന്നു. 12 വര്‍ഷമായിട്ടുണ്ടാകും. അന്ന് മകന്‍ അഞ്ചാം ക്ലാസിലായിരുന്നു. അന്ന് അവന് 22 വയസായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates