നടൻ രവി മോഹനെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹത്തിന്റെ ഭാര്യ ആർതിയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാർ. രവി മോഹൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വ്യാജമാണെന്നും കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ചും സാമ്പത്തിക തർക്കങ്ങളെക്കുറിച്ചും അവർ തുറന്നു പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് സുജാത ഇക്കാര്യം പറഞ്ഞത്.
40 ലക്ഷം രൂപ ആർതി തനിയെ ചോദിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് സുജാത വ്യക്തമാക്കി. "രവിയുമായി നടക്കുന്ന പ്രശ്നങ്ങളിൽ കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ നിയമപരമായി, അത് കോടതിയുടെ വിഷയമാണ്. മൂന്ന് ദിവസം മുൻപ് നിരവധി പേജുകളുള്ള ഒരു വിധി വന്നിട്ടുണ്ട്. അത് കോടതി അലക്ഷ്യമാകും എന്നതുകൊണ്ട് പൊതുസമക്ഷത്തിൽ വയ്ക്കാൻ കഴിയില്ല.
40 ലക്ഷം രൂപ ആർതി ചോദിച്ചു എന്നു പറഞ്ഞ് പലരും സംസാരിക്കുന്നുണ്ട്. എന്നിട്ട് കിട്ടിയത് 3 ലക്ഷമെന്നും പറയുന്നു. 40 ലക്ഷമൊക്കെ ഒരാളോട് എങ്ങനെ ചോദിക്കാൻ തോന്നിയെന്നു വിമർശിക്കുന്നവരുമുണ്ട്. കോടതിയോട് ഇക്കാര്യത്തിൽ നന്ദിയുണ്ട്. പത്ത് പേജുളള വിധിന്യായമാണ് കോടതി ഉത്തരവിലുള്ളത്. യഥാർഥത്തിലുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ലായിരുന്നു.
സത്യത്തിൽ ഞങ്ങൾ ചോദിച്ചത് പ്രതിമാസം 40 ലക്ഷമല്ല, മൊത്തത്തിലുള്ള ജീവിതച്ചെലവാണ്. അത് എല്ലാവർക്കും വലിയൊരു തുകയാണ്. എന്നാൽ ഞങ്ങളുടെ തലയിൽ ഒരുപാട് കടങ്ങളുണ്ട്, അവർ വരുത്തിവച്ചുപോയ കടങ്ങൾ. രണ്ടു വർഷമായി കുട്ടികൾക്ക് യാതൊരു ആനുകൂല്യവുമില്ല, ഭക്ഷണത്തിന് പോലും പൈസ കൊടുത്തിട്ടില്ല. അവരെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
പക്ഷേ സ്വന്തം കുട്ടികളുടെ കാര്യം നോക്കേണ്ടത് അവരുടെ അച്ഛൻ തന്നെയാണ്. കുട്ടികളുടെ സ്കൂൾ ഫീസ് നൽകിയിട്ടില്ല, ഭക്ഷണത്തിനോ ട്യൂഷൻ ഫീസിനോ പൈസ നൽകിയിട്ടില്ല. അതുമാത്രമല്ല, അവർ വീട്ടാതെ പോയ കടങ്ങൾ കാരണം ബാങ്കിൽ നിന്ന് വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് വരെ അയച്ചു. ഒരു മാതാപിതാക്കളും ഇത് കാണാൻ ഇടവരരുത്. അമേരിക്കൻ സ്കൂളിലാണ് അവർ ഒന്നാം ക്ലാസ് മുതൽ പഠിക്കുന്നത്. ഞങ്ങളല്ല അവരെ അവിടെ ചേർത്തത്.
രണ്ട് കുട്ടികൾക്കുമായി ഒരു വർഷത്തെ സ്കൂൾ ഫീസ് 86 ലക്ഷം രൂപയാണ്. വിധിയിലെ കണക്കുകൾ പറയുകയാണെങ്കിൽ, ഈ ഫീസ് ആയ 86 ലക്ഷം രൂപ രണ്ടുപേരും ചേർന്നു നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അത് പുറത്തുവന്നിട്ടില്ല. അതുപോലെ ആർതിക്ക് 3 ലക്ഷം, ആരവിന് 1 ലക്ഷം, അയാന് 1 ലക്ഷം എന്നിങ്ങനെ മാസത്തിൽ 5 ലക്ഷം രൂപ നൽകണമെന്നും വന്നിട്ടുണ്ട്. ഇതുമാത്രമല്ല, അവരുടെ ട്യൂഷൻ ഫീസ്, കരാട്ടെ, ഡാൻസ്, ചെസ്സ് തുടങ്ങി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഫീസും നൽകണമെന്ന് വിധിയിലുണ്ട്.
ഇതെല്ലാം ചേർത്തുവച്ച് നോക്കുമ്പോഴാണ് ഈ തുക വരുന്നത് അല്ലാതെ, ആർതി തനിയെ 40 ലക്ഷം ചോദിച്ചു എന്നത് കള്ളമാണ്. ‘കുട്ടികളെ കാണാൻ വരണം’ എന്ന് പറഞ്ഞ് കഴിഞ്ഞ വർഷം വിസിറ്റേഷൻ ഹർജി നൽകിയത് ആർതിയാണ്. കാരണം കുട്ടികളെ അച്ഛൻ വന്നു കാണണം എന്ന് കരുതിയിട്ടാണ്. ഇപ്പോൾ വന്ന 10 പേജുള്ള വിധിയിൽ ആർതി, ആരവ്, അയാൻ, ജയം രവി ഇവർ നാലുപേരും മാസത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കാണണം എന്ന് വിധി വന്നിട്ടുണ്ട്.
ഇതാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ന്യായം. ആ ജഡ്ജിയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇവരെ തമ്മിൽ കണ്ടുമുട്ടിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാൽ അതൊരിക്കലും സംഭവിച്ചില്ല. ഇപ്പോൾ കോടതി വഴി അതിനൊരു സാധ്യത തുറന്നിരിക്കുന്നു. എന്തുകൊണ്ട് ഇത്രയും നാൾ ഈ കൂടിക്കാഴ്ച നടക്കാതിരുന്നെന്ന് ചിന്തിക്കുന്നവരുണ്ടാകും.
കുട്ടികൾക്ക് ഒരു ഹീലറുടെ (കെനീഷ ഫ്രാൻസിസ്) അടുക്കൽ പോയി നിൽക്കാൻ താല്പര്യമില്ലായിരുന്നു. നിർബന്ധമായും അവിടെവെച്ച് തന്നെ കാണണം എന്ന് പറഞ്ഞതുകൊണ്ടാണ് കുട്ടികൾ അങ്ങോട്ട് പോകാതിരുന്നത്, അല്ലാതെ, ഞങ്ങൾ ആരും തടഞ്ഞിട്ടില്ല. ഇപ്പോള്‍ കോടതി തന്നെ വിധിച്ചിരിക്കുന്നു കുടുംബത്തോടെ തന്നെ കാണണമെന്ന്. കുട്ടികൾ അവരുടെ മുത്തച്ഛനെയും മുത്തശ്ശിയെയുമൊക്കെ കാണുന്നത് ഒരുപാട് ഇഷ്ടമാണ്. അതും വേണ്ട മറ്റൊരു പൊതുവിടത്തിൽ നിങ്ങൾക്ക് വന്ന് കുട്ടികളെ കാണാമെന്ന് ഞങ്ങൾ പറഞ്ഞതാണ്.
എന്നാൽ അവർക്ക് അവിടെ തന്നെ കുട്ടികളെ കൊണ്ടുവരണം. ആ പിടിവാശികൊണ്ടാണ് ആർതിയുടെ വിസിറ്റേഷൻ ഹർജി പുറത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ മാസം മുതൽ നാലുപേരും അദ്ദേഹത്തിന്റെ ഓഫിസിലോ അല്ലെങ്കിൽ ഏതെങ്കിലും പൊതുസ്ഥലത്തോ വച്ച് പരസ്പര ധാരണയിൽ കാണും.
ഇതോടെയെങ്കിലും ഇവർക്കുള്ളിലെ ഈ പ്രശ്നം തീരുമെന്നാണ് കരുതുന്നത്. ഒരമ്മയും മകളുടെ ജീവിതം തകർന്നു കാണാൻ ആഗ്രഹിക്കില്ല. ഞങ്ങൾ ബ്ലാക് മാജിക് ചെയ്തെന്ന് പറയുന്നു. 15 വർഷം രക്തം ഛർദിച്ച് ഒരാൾക്ക് ജീവനോടെ ഇരിക്കാൻ കഴിയും. ഇന്നത്തെ കാലത്ത് ബ്ലാക് മാജിക്കിലൊക്കെ ആളുകൾ വിശ്വസിക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല.
യഥാർഥത്തിൽ ആരാണ് ബ്ലാക് മാജിക് ചെയ്തതെന്ന് കഴിഞ്ഞ മാസം അറിയാൻ കഴിഞ്ഞു. അങ്ങനെ ബ്ലാക് മാജിക് ചെയ്ത് ഞങ്ങൾ അയാളെ നിയന്ത്രണത്തിലാക്കിയിരുന്നു എന്നു തന്നെ വിചാരിക്കുക, അയാൾ ഹീറോയായിരുന്നു. തമിഴ് സിനിമയുടെ നെറുകയിലായിരുന്നു. സ്നേഹമുള്ള അച്ഛനായിരുന്നു, ദയയുള്ള ഭർത്താവായിരുന്നു.
ഞങ്ങൾക്കൊരു മകനെപ്പോലെയായിരുന്നു. അങ്ങനെ ഇരുന്ന ആൾ ഇന്ന് ഏത് അവസ്ഥയിലെത്തി. പേര് മാറ്റി, സ്ഥലം മാറ്റി. എന്തുകൊണ്ട് അയാൾ തമിഴ്നാട്ടിൽ വീട് മേടിക്കുന്നില്ല. തമിഴ്നാട്ടിൽ വീട് വാങ്ങാതെ എന്തുകൊണ്ടാണ് ഗോവയിൽ വീട് വാങ്ങുന്നത് ? ആർതി അവളുടെ കുടുംബത്തിനു വേണ്ടിയാണ് പോരാടുന്നത്. ഒരു രാത്രിയിലാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്. ഒരു ഹീലറിനു വേണ്ടി അവളുടെ ജീവിതം വിട്ടുകൊടുക്കാന്‍ പോകുന്നില്ല.
അതിൽ ഒരു തെറ്റുമില്ല, എന്റെ മകൾ ഡിവോഴ്സ് ചോദിച്ചിട്ടില്ല, 'ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണം' എന്നാണ് ആർതി ഹർജി നൽകിയിരിക്കുന്നത്. ഒന്നിച്ച് കുടുംബമായി ജീവിക്കണം എന്ന് തന്നെയാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവള്‍ വാ തുറക്കാതെ ഇരിക്കുന്നത്. അങ്ങനെ വാ തുറന്നാൽ എല്ലാം നാശമാകും. പൊതുവഴിയിൽ നിങ്ങളുടെ ഭാര്യയെ തള്ളിപ്പറഞ്ഞ്, ഒരു ഹീലറിനു വേണ്ടി സംസാരിക്കുമ്പോൾ അത് കേൾക്കുന്ന അവരുടെ കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.
സ്കൂളിൽ പോകുമ്പോൾ അവർ നേരിടേണ്ടി വരുന്ന അപമാനം ആലോചിച്ച് നോക്കൂ. ഡിവോഴ്സിൽ അവൾ ഒപ്പിടില്ല, അയാൾ തിരിച്ചു വരുമെന്ന് ഓർത്ത് കാത്തിരിക്കുകയാണ്. മൂന്ന് വർഷം പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവരാണ് അവർ. അങ്ങനെയുള്ള ആളാണ് ഒരു രാത്രി പെട്ടന്ന് ഇറങ്ങിപ്പോകുന്നത്. അവളുടെ മേലെയുള്ള എല്ലാ ആരോപണങ്ങളും പച്ചക്കള്ളമാണ്. ഇല്ലെങ്കിൽ അവർ തെളിയിക്കട്ടെ.
ഒരാളിനു വേണ്ടി മൂന്ന് കുടുംബത്തെയാണ് പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യരാക്കിയത്. സ്വത്ത് തട്ടിയെടുത്തു, മാനസികമായി ഉപദ്രവിച്ചു, ബ്ലാക് മാജിക് ചെയ്തു അങ്ങനെ എന്തൊക്കെ ആരോപണങ്ങൾ ഇതെല്ലാം തെളിയിക്കൂ". - സുജാത മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates