അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് ലോക സിനിമാ പ്രേമികൾക്കിടയിൽ വലിയൊരു ആരാധകനിര സൃഷ്ടിച്ചെടുത്ത താരമാണ് ടോം ക്രൂസ്. നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിലെ സംഭാവനകൾ മാനിച്ച് ടോം ക്രൂസിന് ഹോണററി ഓസ്കർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുകയാണ് അക്കാദമി. ഞായറാഴ്ച നടന്ന ഗവർണേഴ്‌സ് അവാർഡ്‌സിൽ വെച്ചാണ് ടോം ക്രൂസിന് ഓണററി ഓസ്‌കർ സമ്മാനിച്ചത്.
ഓസ്കർ ഏറ്റുവാങ്ങിയ ശേഷം ടോം ക്രൂസ് പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. "എന്റെ ഓർമ ശരിയാണെങ്കിൽ കുട്ടിക്കാലം മുതലേ എനിക്ക് സിനിമയോട് പ്രണയം തുടങ്ങിയിരുന്നു. തിയറ്ററിനുള്ളിൽ ഇരുട്ടിനെ കീറിമുറിച്ച് ഒരു രശ്മി മുന്നിലെ തിരശീലയിൽ പോയി പതിച്ച് ഒരു സ്ഫോടനം നടക്കുന്നത് അന്ന് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്. പെട്ടെന്ന് എന്റെ ചുറ്റിലുമുള്ള ലോകം വളരെ വലുതായി. അതെന്റെ കണ്ണു തുറപ്പിച്ചു.
അതെന്നിൽ ആഴത്തിലുള്ള ഒരു തരം വിശപ്പുണ്ടാക്കി, സാഹസികതയ്ക്കും, അറിവിനും, മനുഷ്യനെ മനസിലാക്കി അവരോട് അവരുടെ തന്നെ കഥ പറയാനുമുള്ള ഒരു വിശപ്പ്. ജീവിതത്തിന് മറികടക്കാനാകുന്ന പരിധികളെക്കുറിച്ചുള്ള ബോധം എനിക്ക് നൽകിയത് സിനിമയാണ്.
സിനിമാ മേഖലയെ പിന്തുണയ്ക്കാനായി ഞാൻ ഏത് അറ്റം വരെയും പോകും എന്ന് ഉറപ്പ് തരുന്നു. അതിന് നിലവിലുള്ളതിനേക്കാൾ എല്ലുകൾ എന്റെ ശരീരത്തിൽ ഒടിഞ്ഞാലും കുഴപ്പമില്ല. സിനിമയിൽ കയറിപ്പറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനം നൽകാൻ ഞാൻ ശ്രമിക്കും"- ടോം ക്രൂസ് പറഞ്ഞു.
"സിനിമയിലൂടെയാണ് ഞാൻ ഈ ലോകം കാണുന്നത്. വൈവിധ്യങ്ങളെ വിലമതിക്കാനും ബഹുമാനിക്കാനും എന്നെ പഠിപ്പിക്കുന്നത് സിനിമയാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വവും... നമ്മൾ എത്രയോ കാര്യങ്ങളിൽ ഒരുപോലെയാണ്. നമ്മൾ എവിടെ നിന്ന് വരുന്നു എന്നതല്ല കാര്യം, ആ തിയറ്ററിൽ നമ്മളൊരുമിച്ച് ചിരിക്കും, നമ്മുക്ക് ഒരുമിച്ച് ഫീൽ ചെയ്യും, നമ്മളൊരുമിച്ച് പ്രതീക്ഷിക്കും അതാണ് ഈ കലയുടെ ശക്തി.
അതുകൊണ്ടാണ് അത് പ്രധാനമായിരിക്കുന്നത്. ഞാൻ പ്രാധാന്യം കൊടുക്കുന്നതും അതുകൊണ്ടാണ്. അതുകൊണ്ട് സിനിമ നിർമിക്കുക എന്നത് ഞാൻ ചെയ്യുന്ന കാര്യമല്ല, അത് ഞാൻ തന്നെയാണ്".- ടോം ക്രൂസ് കൂട്ടിച്ചേർത്തു. ഇതിനുമുൻപ് ടോം ക്രൂസ് നാല് ഓസ്‌കർ നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്.
ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ, ജെറി മഗ്വെയർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിർദ്ദേശങ്ങളും മഗ്നോലിയ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള നാമനിർദ്ദേശവും, ടോപ്പ് ഗൺ: മാവെറിക് എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് എന്ന നിലയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates