Cochin Haneefa wife 
Entertainment

ഹനീഫിക്ക മരിക്കുമ്പോള്‍ ഫാസില ചെറുപ്പം, പുനര്‍വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്; സഹോദരന്‍ പറയുന്നു

പതിനാറ് വര്‍ഷമായി. ഞാനിപ്പോള്‍ ചോദിക്കാറില്ല. കാരണം ഞാന്‍ കണ്ടറിയുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസമാണ് നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബം സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. കഴിഞ്ഞ പതിനാറ് വര്‍ഷമായി കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്കൊപ്പം ജീവിച്ച്, അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഓട്ടത്തിലായിരുന്നു ഫാസിലയും മക്കളും. ഒടുവില്‍ അദ്ദേഹത്തിന്റെ തന്നെ പണമുപയോഗിച്ച് അവര്‍ വീടെന്ന ആ സ്വപ്‌നം നേടിയെടുത്തിരിക്കുകയാണ്.

കൊച്ചിന്‍ ഹനീഫ മരിക്കുമ്പോള്‍ ഇരട്ടക്കുട്ടികളായ പെണ്‍മക്കള്‍ക്ക് നാല് വയസ് മാത്രമായിരുന്നു പ്രായം. രണ്ടു പേരേയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോവുകയായിരുന്നു ഫാസില. ആ യാത്രയില്‍ വീട്, മക്കളുടെ പഠനം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൊച്ചിന്‍ ഹനീഫ കണ്ട സ്വപ്‌നങ്ങള്‍ അവര്‍ യാഥാര്‍ത്ഥ്യമാക്കി. കൊച്ചിന്‍ ഹനീഫയേയും ഫാസിലയേയും കുറിച്ച് സംസാരിക്കുകയാണ് ഫാസിലയുടെ സഹോദരന്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആരുടേയും മനസ് തൊടുന്നതാണ്. ആ വാക്കുകളിലേക്ക്:

എന്റെ മനസില്‍ തട്ടിയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റുണ്ടായിരുന്നു. പ്രിയപ്പെട്ട ഹനീഫിക്ക, നിങ്ങള്‍ നേടിയ പുരസ്‌കാരങ്ങളില്‍ ഏറ്റവും വിലപ്പെട്ടത് നിങ്ങളുടെ ഭാര്യയാണെന്ന്. അത് വളരെ ശരിയാണ്. അവരെ ഏറ്റവും അടുത്തറിയുന്ന വ്യക്തിയാണ്. ഫാസിലയുടെ ആങ്ങളയാണ്. പതിനാറ് വര്‍ഷം അവള്‍ ആ കാത്തിരിപ്പ് തുടര്‍ന്ന്. 16 വര്‍ഷം ഹനീഫിക്ക ബാക്കി വച്ച സ്വപ്‌നങ്ങള്‍ ഓരോന്നും നിശബ്ദമായി ആ മൂവര്‍ സംഘം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. അതാണ് ഈ വീടും.

പലരും ചോദിച്ചു നിങ്ങളൊക്കെ ഉണ്ടായിട്ടും എന്തിനാണ് ഈ പതിനാറ് വര്‍ഷം കാത്തിരുന്നത് എന്ന്. എല്ലാ കാര്യത്തിലും ഞാന്‍ എന്റെ പെങ്ങളുടെ കൂടെയുണ്ട്. ഓരോരുത്തരേയും ദൈവം ഭൂമയിലേക്ക് അയക്കുന്നത് നിശ്ചയിച്ചു വച്ചിരിക്കുന്ന ഓരോ കാര്യങ്ങള്‍ ചെയ്യാനാണ്. എന്റെ നന്മയുടെ കയ്യൊപ്പ്, ജീവിതത്തിലെ നേട്ടം ഈ കുടുംബമാണ്. ഇവരുടെ കൂടെ ഇത്രയും വര്‍ഷം ഞാന്‍ ഉണ്ടായിരുന്നു. പക്ഷെ വീടിന്റെ കാര്യത്തില്‍ പെങ്ങള്‍ പറഞ്ഞത് വീടും വീടിന് ഉപ്പാന്റെ പേരില്‍ അത് വെക്കണം എന്നതും ഹനീഫിക്കയുടെ ആഗ്രഹമായിരുന്നു എന്നാണ്. ഉപ്പാന്റെ പേര് വെക്കണമെങ്കില്‍ മറ്റാരുടേയും സഹായം പാടില്ല. അതിനാല്‍ നീ ഒന്നും പറയരുത്, കാത്തിരിക്കാന്‍ ഞാനും മക്കളും തയ്യാറാണ്. അത് ഹനീഫിക്കയുടെ പണം കൊണ്ട് തന്നെ ചെയ്യണം എന്നും പഞ്ഞു. അതാണ് ഈ വീടിന്റെ മഹത്വം.

ഞാന്‍ സഹോദരനാണ്, എന്റെ ഭാഗത്തു നിന്നുള്ള ചില കടമകളൊക്കെ ചെയ്യാനുണ്ട്. രണ്ടാമത്തെ വര്‍ഷം ഞാന്‍ ചോദിച്ചു, ഫാസി ഒരു വിവാഹം ആലോചിച്ചു കൂടേ? അവളും ചെറുപ്പമാണല്ലോ. ഹനീഫിക്കയുടെ ഓര്‍മ ഒന്ന് പൊയ്‌ക്കോട്ടെ എന്ന് പറഞ്ഞു. ആറ് വര്‍ഷം കഴിഞ്ഞ് ഞാന്‍ വീണ്ടും ചോദിച്ചു. തീരുമാനങ്ങളില്‍ മാറ്റമുണ്ടോ? ഹനീഫിക്കയുടെ ഓര്‍മകള്‍ പോകട്ടെ എന്നിട്ട് പറയാമെന്ന് പറഞ്ഞു. പതിനാറ് വര്‍ഷമായി. ഞാനിപ്പോള്‍ ചോദിക്കാറില്ല. കാരണം ഞാന്‍ കണ്ടറിയുന്നുണ്ട്.

അവര്‍ ജീവിക്കുന്നത് ഹനീഫിക്കയുടെ ഓര്‍മകളിലാണ്. മക്കളില്‍ ഒരാളെയെങ്കിലും സിഎ അല്ലെങ്കില്‍ സിഎസ് ആക്കണമെന്ന് ഹനീഫിക്ക പറയുമായിരുന്നു. മക്കളില്‍ ഒരാള്‍ ഇന്ന് സിഎയും മറ്റേയാള്‍ സിഎസുമാണ്. അത്ര അര്‍ത്ഥവത്താക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അവര്‍ക്ക് ചെയ്യാന്‍ ഒരുപാട് ഇനിയുമുണ്ട്. ഹനീഫിക്കയ്ക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. അവര്‍ അതിന് പിന്നാലെയാണ്.

Brother of Fasila, wife of Cochin Haneefa, recalls their conversation about second marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തല മൊട്ടയടിച്ച്, കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഹർദിക് പാണ്ഡ്യ

'നിങ്ങൾ സിഎം ആകുമ്പോൾ, ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം'; ഹൈബി ഈഡനോട് ധ്യാൻ ശ്രീനിവാസൻ

കനത്ത മഴയിൽ മലമ്പുഴ ഡാം തുറക്കുമോ? ജില്ലയിലെ ഡാമുകളിലെ ജലനിരപ്പും നിലവിലെ സ്ഥിതിയും അറിയാം

കനത്ത മഴയും മണ്ണിടിച്ചിലും; കോഴിക്കോട് എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി