അബുദാബി: മുൻ ജീവനക്കാരന് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കർശന നടപടിയുമായി അബുദാബി ലേബർ കോടതി.
കമ്പനി കുടിശ്ശിക വരുത്തിയ 475,555 ദിർഹം (1.15 കോടി രൂപ) ഉടൻ നൽകണമെന്ന് ഉത്തരവിട്ടു. തൊഴിലാളിക്ക് കരാർ പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ കമ്പനി പരാജയപെട്ടു എന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭീമമായ തുക നൽകാൻ ഉത്തരവിട്ടത്.
2010 ൽ ഒരു ഓപ്പൺ-എൻഡ് കരാറിന് കീഴിലാണ് തൊഴിലാളി കമ്പനിയിൽ ജോലിക്ക് ചേർന്നത്. 15 വർഷമായി ഇയാൾ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഈ വർഷം തൊഴിലാളിയെ കമ്പനി പിരിച്ചു വിട്ടു. എന്നാൽ ഇയാളുടെ സേവനകാലയളവ് കണക്കിലെടുത്ത് കരാർ പ്രകാരം നൽകേണ്ട പണം കമ്പനി നൽകിയില്ല. ഇതേത്തുടർന്നാണ് തൊഴിലാളി ലേബർ കോടതിയെ സമീപിച്ചത്.
21 മാസത്തെ ശമ്പളം തനിക്ക് നൽകിയില്ലെന്നും,ഇത് 401,867 ദിർഹമുണ്ടെന്നും തൊഴിലാളി കോടതിയിൽ വാദിച്ചു. ഇതിന് പുറമെ ഗ്രാറ്റുവിറ്റി തുകയായ 142,020 ദിർഹം,മടക്ക ടിക്കറ്റിന് 1,500 ദിർഹം എന്നിവ കൂടി ഈടാക്കി നൽകണമെന്ന് ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടു.
കേസിൽ വിശദമായി വാദം കേട്ട കോടതി തൊഴിലാളി സമർപ്പിച്ച രേഖകൾ പരിശോധിക്കുകയും കമ്പനിയുടെ ഭാഗം കേൾക്കുകയും ചെയ്തു.
ശമ്പളം നൽകുന്നതിൽ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചതായി കോടതി കണ്ടെത്തി. എന്നാൽ ഈ കാലയളവിനിടെ തൊഴിലാളി 86 ദിവസം ശമ്പളമില്ലാത്ത അവധി എടുത്തിരുന്നു എന്ന വാദം കോടതി അംഗീകരിച്ചു. അത് കൊണ്ട് 86 ദിവസത്തെ ശമ്പളമായ 59,400 ദിർഹം കുറച്ച ശേഷം ബാക്കിയുള്ള 475,555 ദിർഹം നൽകാൻ കോടതി ഉത്തരവിടുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates