ദുബൈ: ഗൂഗിൾ റിവ്യൂസ് വഴി അപമാനിച്ചു എന്ന നഴ്സിന്റെ പരാതിയിൽ പ്രതിയ്ക്ക് പിഴ ശിക്ഷ വിധിച്ചു ദുബൈ അപ്പീൽ കോടതി. അറബ് പൗരനായ വ്യക്തി 5,000 ദിർഹം (1,20,156 രൂപ) പിഴ അടയ്ക്കണമെന്നാണ് വിധി. റിവ്യൂ ഡിലീറ്റ് ചെയ്യാനായി ഫോൺ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
കരാമയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ നഴ്സ് ആയി ജോലി ചെയ്തു വരുകയാണ് പരാതിക്കാരിയായ യുവതി. റസിഡൻസി പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി ആണ് അറബ് യുവാവ് ഇവിടെ എത്തിയത്. പരിശോധനക്കായി യുവാവിന്റെ വലത്തെ കയ്യിൽ നിന്ന് നഴ്സ് രക്തമെടുത്തു. ആ സമയത്ത് അമിതമായി രക്തം നഷ്ടപ്പെട്ടു എന്ന് കാണിച്ചു പിന്നീട് യുവാവ് നഴ്സിനെതിരെ ഹോസ്പിറ്റലിൽ പരാതി നൽകി.
പിന്നാലെ യുവാവ് ഹോസ്പിറ്റലിന്റെ ഗൂഗിൾ റിവ്യൂ സെക്ഷനിൽ നഴ്സിനെ പറ്റി മോശം രീതിയിൽ അഭിപ്രായം രേഖപ്പെടുത്തി. നഴ്സ് ഡ്യൂട്ടി സമയത്ത് ലഹരിയിലായിരുന്നു എന്നും മദ്യമോ,ലഹരി മരുന്നോ ഇവർ ഉപയോഗിച്ചിരുന്നു എന്നുമായിരുന്നു യുവാവിന്റെ റിവ്യൂ. ഈ റിവ്യൂ തന്നെ അപമാനിക്കുന്നതാണെന്ന് ചൂണ്ടികാട്ടി നഴ്‌സ് പോലിസിൽ പരാതി നൽകുക ആയിരുന്നു. ഈ കേസിൽ പ്രതി കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും 3 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരെ ഇയാൾ അപ്പീൽ കോടതിയെ സമീപിച്ചു.
ഒരാളെ നേരിട്ട് അപമാനിക്കുന്നതിന് തുല്യമാണ് ഓൺലൈൻ വഴിയുള്ള ആക്ഷേപമെന്ന് വിലയിരുത്തിയ കോടതി യുവതിയുടെ പരാതിയിൽ പ്രതിക്ക് ശിക്ഷ വിധിക്കുക ആയിരുന്നു. തടവ് ശിക്ഷ ഒഴിവാക്കി പകരം 5,000 ദിർഹം പിഴയടയ്ക്കാനും ഗൂഗിൾ റിവ്യൂ നീക്കം ചെയ്യാനും വിധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates