ദുബൈ: ദുബൈയിലെ ഒരു റെസിഡൻഷ്യൽ വില്ലയിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടി. 40 കിലോ ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർക്ക് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അധോലോക സംഘവുമായി ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
യുവാക്കളെ ലക്ഷ്യം വച്ചുള്ള മയക്കുമരുന്ന് വിൽപ്പനയ്ക്കായി ആണ് ലഹരി മരുന്നുകൾ എത്തിച്ചത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ റെസിഡൻഷ്യൽ വില്ലയിൽ ആണ് പ്രതികൾ താമസിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവരെ നീരീക്ഷിച്ചു വരുക ആയിരുന്നു.
തുടർന്ന് ഇതിൽ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഈ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇയാൾ പൊലീസിന് നൽകി.
പിന്നീട് ദുബൈ പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ രണ്ടാമത്തെ പ്രതിയെ പിടികൂടുക ആയിരുന്നു. ഇയാൾ ലഹരി മരുന്ന് ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാസലഹരി അടക്കമുള്ള നിരവധി ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
നിർമ്മിത ബുദ്ധിയുടെയും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പ്രതികളെ പിടിക്കൂടിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 കോൾ സെന്റർ വഴിയോ പൊലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ വിവരമറിയിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates