റിയാദ്: കൃത്രിമ അപകടങ്ങൾ ഉണ്ടാക്കി പണം തട്ടുന്ന സംഘത്തെ പിടികൂടി സൗദി അധികൃതർ. സിറിയ,യമൻ എന്നീ രാജ്യങ്ങളിലുള്ള പൗരന്മാരാണ് പിടിയിലായത്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഒറ്റപ്പെട്ട റോഡുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. പ്രത്യേകിച്ചും വാഹന ഓടിക്കുന്നത് സ്ത്രീകളാണെന്ന് ഉറപ്പുവരുത്തിയാണ് മിക്ക അപകടങ്ങളും സൃഷ്ടിക്കുന്നത്. പല രീതിയിലാണ് ഇവർ അപകടങ്ങൾ ഉണ്ടാക്കുന്നത്. വാഹനത്തിനു മുന്നിൽ മനഃപൂർവം ചാടുകയും അല്ലെങ്കിൽ വാഹനം ഉപയോഗിച്ച് ഇരകളുടെ വാഹനങ്ങളിൽ ഇടിക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
ഇത്തരത്തിൽ കൃത്രിമ അപകടങ്ങൾ ഉണ്ടാക്കുകയും പൊലീസിനെ വിവരം അറിയിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
മുന്നോട്ടുള്ള നിയമനടപടികൾ ഭയന്ന് ഇരകൾ ഈ സംഘത്തിന് പണം നൽകുകയാണ് പതിവ്. ഇങ്ങനെ പ്രവാസികൾ ഉൾപ്പടെയുള്ള നിരവധിപ്പേരിൽ നിന്ന് സംഘം പണം തട്ടിയെടുത്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ വിശദമായ അന്വേഷണം നടത്തിയത്. ഒന്നിലധികം തട്ടിപ്പുകൾ നടത്തിയ സിറിയ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഗതാഗത വകുപ്പ് പിടികൂടി.
വാഹനം അപകടത്തിൽ പെട്ടാൽ ആ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. അല്ലാതെ സ്വയം പണം ഇടപാടുകൾ നടത്തേണ്ട ആവശ്യമില്ല. ഇങ്ങനെ പണം ആവശ്യപ്പെടുന്നവരെല്ലാം തട്ടിപ്പ് സംഘങ്ങളാകാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates