ദുബൈ: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ നീക്കങ്ങളുമായി യു എ ഇ. സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എമിറേറ്റിലെ തൊഴിലന്വേഷകർക്കായി 50 തൊഴിൽ മേളകൾ സംഘടിപ്പിച്ചു. മേളയിൽ 160 ൽ അധികം സ്വകാര്യ കമ്പനികൾ പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 6 മാസത്തിനിടെ ആദ്യമായാണ് ഇത്രയും അധികം തൊഴിൽ മേളകൾ സർക്കാർ നടത്തുന്നത്. പൗരന്മാരും തൊഴിലുടമകളും തമ്മിലുള്ള അഭിമുഖത്തിന് ശേഷമുള്ള തുടർ നടപടികളും സർക്കാർ മേൽനോട്ടത്തിൽ തന്നെയാണ് പൂർത്തിയാകുന്നത്.
എല്ലാ സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരുടെ എണ്ണത്തിന്റെ 2 ശതമാനം എമിറാത്തികളെ ഉൾപ്പെടുത്തണമെന്നാണ് ദുബൈയിലെ സ്വദേശിവത്കരണ നിയമം. വൈദഗ്ധ്യമുള്ള യു എ ഇ പൗരന്മാരെ കണ്ടെത്തി സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കമ്പനികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഈ തൊഴിൽ മേളകൾ.
അതേസമയം, ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് സർക്കാരിന്റ ഈ നീക്കം തിരിച്ചടിയാകും. സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നു. 29,000 കമ്പനികളിലാണ് സ്വദേശികളായ ആളുകൾ ജോലി ചെയ്യുന്നത്. യു എ ഇ സ്വദേശിവത്കരണം വേഗത്തിലാക്കുമ്പോൾ പ്രവാസികളിൽ പലരുടെയും ജോലി നഷ്ടമായേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates